Thursday, June 27, 2019

അഥീനിയം റൈറ്റേഴ്‌സ് സൊസൈറ്റിയുടെ 2019 ലെ പ്രസിദ്ധീകരണമായ മഷിത്തണ്ടിൽ ഉൾക്കൊള്ളിച്ച ചെറുകഥ 





ഓർമ മരങ്ങൾ 

"ഡാഡി ഒരല്പം പ്രാക്ടിക്കൽ ആയി ചിന്തിച്ചു നോക്കൂ , അത്രയും സ്ഥലവും പഴയ വീടും കൈയിൽ വെച്ചിരുന്നിട്ടു ഇനിയെന്ത് കാര്യമാണ് ? , ഞാനും കുടുംബവും പ്രവാസികൾ ആണ് , ഉടനെയെന്നെങ്കിലും തിരികെ നാട്ടിൽ വന്നു സെറ്റിൽ ചെയ്യാനാവും എന്ന് തോന്നുന്നില്ല , അതുപോലെ തന്നെയാണ് അനിതയും അളിയനും . ഒരു കാലത്തു ഞങ്ങൾ തിരികെ നാട്ടിലെത്തി താമസിച്ചേക്കാം , എന്നാലും ഈ കുഞ്ഞുങ്ങൾ ഒക്കെ ഇവിടേയ്ക്ക് തിരികെ വരും എന്ന് അച്ഛന് തോന്നുന്നുണ്ടോ ? "

" അതൊക്കെ ശരിയാണ് മോനെ " പതർച്ച ഒളിപ്പിക്കാൻ വൃഥാ ശ്രമിച്ചുകൊണ്ട് അയാൾ തുടർന്നു , " എന്തൊക്കെ ആണെങ്കിലും ഞാനും നീയുമടക്കം നാലഞ്ചു തലമുറ എങ്കിലും ജനിച്ചതും വളർന്നതും ആ മണ്ണിലല്ലേ , അത് വിറ്റൊഴിവാക്കണം എന്ന് പറയുമ്പോ കണ്ണടച്ച് സമ്മതിച്ചു തരാൻ എനിക്കാവുന്നില്ലെടാ " അത് പറഞ്ഞു തീർന്ന നിമിഷം താൻ അറുപത്തിയൊന്പത് വര്ഷം പ്രായമുള്ള , ജീവിതം ഏറെ കണ്ട മനുഷ്യൻ എന്നത് മറന്നു പക്വതയില്ലാത്ത ചെറിയ കുട്ടിയായി തീർന്നു എന്ന് അയാൾ ലജ്ജയോടെ തിരിച്ചറിഞ്ഞു .

" ഡാഡി ഇത്ര ഇമോഷണൽ ആവേണ്ടതുണ്ടോ ? , വെൽ ട്രാവെൽഡ്  വേൾഡ് വൈഡ് , എന്ന് സ്വയം അഭിമാനിക്കുന്ന , എന്ത് കാര്യത്തിനും പക്വതയോടും യാഥാർഥ്യ ബോധത്തോടും തീരുമാനം എടുക്കണം എന്ന് ഞങ്ങളെ പറഞ്ഞു പഠിപ്പിച്ച ആൾ അല്ലെ ഇത് "

" ഇമോഷണൽ " എന്ന വാക്ക് ഏറെ വെറുത്തിരുന്നു , അത് കേൾക്കുമ്പോഴൊക്കെ അച്ഛനെ ആണ് അയാൾക്ക് ഓര്മ വന്നിരുന്നത് ഒരല്പം കുസൃതി കലർന്ന ഭാവത്തോടെ അയാളെ കളിയാക്കി ചിരിക്കുന്ന അച്ഛന്റെ മുഖം , ഒരൽപം വെറുപ്പുള്ള ഈർഷ്യയോടെ  മാത്രമേ അയാൾക്ക് ഓർക്കാൻ കഴിഞ്ഞിരുന്നുള്ളൂ . 

ഓമനിച്ചു വളർത്തിയ മൈനക്കുഞ്ഞിനെ കാണാതായപ്പോൾ , കളപ്പുരയിൽ പഴയ പത്തായത്തിൽ ഒളിപ്പിച്ചു വളർത്താൻ നോക്കിയ പൂച്ചക്കുഞ്ഞിനെ അപ്പൂപ്പൻ കളയാൻ കൊടുത്തു വിട്ടപ്പോൾ , കൗമാരത്തിൽ ഭഗ്നമായ ആദ്യപ്രണയത്തിന്റെ വേദനയിൽ അയാൾ തളർന്നിരുന്നപ്പോൾ ഒക്കെ ആ വാക്ക് കേട്ടിട്ടുണ്ട് "ഇമോഷണൽ ഇഡിയറ്റ് " , അച്ഛൻ തന്നെ വിശേഷിപ്പിക്കാറുണ്ടായിരുന്ന ആ വാക്ക് എന്നും ജീവിതത്തിൽ വിഹ്വലതകൾ ഉണ്ടാക്കിയിട്ടേയുള്ളൂ . ക്രമേണ ഞാൻ അങ്ങനെയൊരാൾ അല്ല എന്ന് കാണിക്കാൻ , വികാരങ്ങളെ അടക്കി കഠിനമായ തീരുമാനങ്ങൾ എടുക്കാൻ എടുക്കേണ്ടി വന്നിട്ടുണ്ടെന്നത് അയാൾ ഓര്ത്തു . ഇപ്പോൾ സ്വന്തം മകനും ആ വാക്ക് പറയുമ്പോൾ , മനസ്സിനിഷ്ടമല്ലാതെ , സ്വന്തം വികാരങ്ങളെ കടന്നു , സമരസപ്പെടാൻ ഒരിക്കലും ആവാത്ത വിവേകപൂർണ്ണം എന്ന്  ആർക്കും വിശേഷിപ്പിക്കാവുന്ന ഒരു തീരുമാനം അയാൾക്ക് എടുക്കേണ്ടി വന്നു . 

കരാർ എഴുത്തും അഡ്വാൻസ് വാങ്ങലും ഒക്കെ വളരെ പെട്ടന്നായിരുന്നു . ഒരു വേള ഇതൊക്കെ തീരുമാനിച്ച ശേഷം ആണോ കുട്ടികൾ ഈ വിഷയം തന്നോട് അവതരിപ്പിച്ചത് എന്ന് പോലും അയാൾ സംശയിച്ചു . വാങ്ങാൻ തീരുമാനിച്ചവർ സ്ഥലം അളക്കാനും മറ്റും വരുന്നു എന്ന് മകൻ പറഞ്ഞപ്പോൾ ആണ് , ഒന്നവിടെ പോയി കണ്ടു വരികയോ പറ്റിയാൽ ഒരു ദിവസം അവിടെ താമസിക്കുകയോ ചെയ്തു വരാം എന്നയാൾക്ക്‌ തോന്നിയത് . ഒരു പക്ഷെ ഇനിയൊരിക്കലും ആ മണ്ണ് താൻ കണ്ടേക്കില്ല , ആ ജീവ വായു തനിക്കു ശ്വസിക്കാനും ആവില്ല എന്നൊരു ചിന്ത അയാളിൽ നിറഞ്ഞു തുടങ്ങിയിരുന്നു . ബാഗ് തയാറാക്കുമ്പോഴും , റെയിൽവേ സ്റ്റേഷനിൽ ഒരു ഓട്ടോ അയച്ചു തരാൻ രവിയോട് ഫോൺ ചെയ്തു പറയുമ്പോഴും ഒക്കെ മകനോ പേരക്കുട്ടികളോ അറിയാതെ എങ്കിലും ആ വാക്ക് ഉച്ചരിക്കുന്നുണ്ടോ എന്നയാൾ വെറുതെ ഭയന്നു                         " ഇമോഷണൽ  ഇഡിയറ്റ് " .
ആറിത്തണുത്ത പകലിൽ ആണയാൾ അവിടെ എത്തിച്ചേർന്നത് , പച്ച നിറഞ്ഞ പറമ്പും പുരയിടവും കാഴ്ചയുടെ ആദ്യനിമിഷത്തിൽ തന്നെ അയാളിൽ കുളിർ നിറച്ചു , നിമിഷാർദ്ധം കൊണ്ട് തന്നെ സങ്കടക്കടലിൽ ആക്കുകയും ചെയ്തു . വീടിന്റെ താക്കോൽ ഏൽപ്പിച്ചു പോവും മുന്നേ പ്രഭാത ഭക്ഷണവുമായി വരാം എന്ന് രവി ഏറ്റു . രവിയുടെ അമ്മയും അയാളും സഹോദരങ്ങളുടെ മക്കൾ ആയിരുന്നു ., ആ പാടത്തും പറമ്പിലും ഓടിക്കളിച്ചു നടന്ന കുട്ടികൾ , സ്വന്തബന്ധങ്ങളുടെ കണ്ണികൾ .അവയുടെ ഇഴയടുപ്പങ്ങൾ കുറഞ്ഞും അകന്നും പോവുന്ന കാഴ്ച നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രമേ അയാൾക്ക് ആവുമായിരുന്നുള്ളൂ .

തിരികെ പോവും മുന്നേയുള്ള ഒരു നിമിഷം പോലും പാഴാക്കരുത് എന്ന് തീരുമാനിച്ചുറപ്പിച്ചപോലെ അയാൾ ആ വിശാലമായ ലോകത്തേക്കിറങ്ങി , ഓരോ മുക്കിലും മൂലയിലും പുല്ലിലും പടർപ്പിലും , മാവിലും മരത്തിലും , നിറങ്ങളും ഗന്ധങ്ങളും നിറഞ്ഞൊഴുകുന്ന ഒരായിരം ഓർമകൾ അയാളെ കാത്തു നിന്നിരുന്നു . ഓരോ അണുവിലും ബാല്യ കൗമാര യൗവന സ്മരണകൾ , കൗതുകങ്ങൾ ഒക്കെ തൊട്ടറിയാൻ അയാൾ  വെമ്പി നടന്നു . 

പറമ്പിന്റെ തെക്കേ മൂലയിലെ പ്ലാവിനോട് ചേർന്നാണ് തന്റെ പ്രപിതാമഹനെ അടക്കംചെയ്തത് , അന്ന് ആറു വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയായിരുന്നു . അമ്മൂമ്മയും ,വല്യഅപ്പച്ചിമാരും , അമ്മയും , കുഞ്ഞമ്മയും ഒക്കെ കരഞ്ഞും തളർന്നും കിടക്കുന്നതും , ജീവസറ്റ ആ ശരീരം കുളിപ്പിച്ച് മരണാനന്തര ചടങ്ങുകൾ നടത്തുന്നതും ഒക്കെ അവ്യക്തമാണെങ്കിലും അയാൾ ഓർക്കുന്നുണ്ടായിരുന്നു . കുഴിയിലേക്കിറക്കി ആ ശരീരം മണ്ണിട്ട് മൂടുന്ന കാഴ്ചയേക്കാൾ ആ കുട്ടിയുടെ മനസ്സിൽ , വ്യക്തത ആ പ്ലാവിന്റെ തായ്തടി മൂടുംവണ്ണം അന്ന് ചക്ക കായ്ച്ചിരുന്നു എന്ന അത്ഭുത ദൃശ്യത്തിനായിരുന്നു . 

ആകാശം മുട്ടും വണ്ണം കാഴ്ചയെ മറച്ചു നിന്നിരുന്ന മാവുകൾ , പൂത്തു മറിഞ്ഞു കായ്ച്ചു നിറഞ്ഞിരുന്ന കാഴ്ച ഏതോ വിദൂര ഭൂതകാലത്തിൽ ആയിരുന്നു എന്ന് തോന്നിപ്പോയി , ജരാനര ബാധിച്ച വൃദ്ധരെപോലെ മരവിപ്പോടെ അവയൊക്കെ അവിടെ നിൽക്കുന്നുണ്ട് , ഒരു പൂംകുലക്കോ മാമ്പഴത്തിനോ   വേണ്ടി ഒരു കുഞ്ഞു ആ വഴി വന്ന കാലം അവയും എന്നോ മറന്നു പോയത് പോലെ അയാൾക്ക്‌ തോന്നി . അതിനേക്കാൾ ഏറെ ഒരു കൊച്ചു കുട്ടിയിൽ നിന്നും അമ്പേ നരച്ച വൃദ്ധനായി താൻ പരിണമിച്ച കാഴ്ച അവർ ഉൾക്കണ്ണുകളാൽ കാണുന്നുണ്ടാവാം എന്നയാൾ സന്ദേഹിച്ചു . 

വടക്കു മാറി കുളക്കരയിൽ നിന്നിരുന്ന ഇല്ലിക്കൂട്ടം യൗവനം വിടാതെ തന്നെ നിൽപ്പുണ്ട് , മഞ്ഞ നിറത്തിൽ തിളക്കവും മിനുസവും ഉള്ള വഴുവഴുപ്പാർന്ന ഉടൽ പ്രദർശിപ്പിച്ചു കൊണ്ട് ഒരു മഞ്ഞച്ചേര അതിൽ വെയിൽ കാഞ്ഞു കിടന്നതു കാണാൻ അനിയത്തിയെ കൂട്ടി പോയ കാര്യം കൗതുകത്തോടെ അയാൾ ഓർത്തു . 

ഒറ്റയ്ക്ക് പോവുന്ന കുട്ടികളെ പിടിക്കുന്ന ഭീമാകാരനായ ജലഭൂതം ഉണ്ടെന്നു 'അമ്മ പറഞ്ഞു പേടിപ്പിക്കുമായിരുന്ന കുളം , ആ കാലം പോകെ അവരൊക്കെ ആർത്തു വിളിച്ചു കുളിച്ചു മദിച്ച കുളം ,ഇന്ന് പായൽ നിറഞ്ഞു അരികുകളിൽ പുല്ലുകൾ ആർത്തു വളർന്നു കിടക്കുന്ന ജീവസറ്റ ഒരു കൊക്കർണിയായി മാറിപ്പോയിരിക്കുന്നു . 

അമ്മ നട്ടുനനച്ച ഞാവലും മൈസൂർ ചാമ്പ മരങ്ങളും ഒക്കെ അകാല വാർദ്ധക്യം ബാധിച്ച മനുഷ്യരെ പോലെ നിൽക്കുന്നുണ്ട് , കാലം തെറ്റിയെങ്കിലും ഒരു പൂവോ കുഞ്ഞു കായോ അതിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്നയാൾ ആശിച്ചു പോയി ..

പുരയിടത്തിൽ അവശേഷിച്ചിരുന്ന തെങ്ങുകൾ ഒക്കെ രോഗഗ്രസ്തമായൊ വളർച്ച മുരടിച്ചോ നിൽക്കുകയാണെങ്കിലും , ചുവന്ന നിറത്തിൽ തേങ്ങാ ഉണ്ടായിരുന്ന ആ ഒറ്റത്തെങ്ങു ഓര്മവെച്ച കാലം മുതൽ എങ്ങനെ ആയിരുന്നോ അങ്ങിനെ തന്നെ നിൽപ്പുണ്ടായിരുന്നു , അതിന്റെ മേലെ തുഞ്ചത്തു ഓലയിൽ ഇരുന്നു ചൂളം വിളിക്കുന്ന കാക്കത്തമ്പുരാട്ടി പോലും അവിടെനിന്നും ഈ കാലമത്രയും അനങ്ങിയിട്ടില്ല എന്ന് തോന്നിപ്പോയി . 

അതീവ രഹസ്യമായി അവൻ നോക്കിയിരുന്ന ഒരു കാഴ്ചയും അവിടെ ഉണ്ടായിരുന്നു , ഒരു പേരറിയാമരം തായ് തടി വളർന്നു രണ്ടായി പിരിയുന്നിടത്തു , ആൺ കൗമാരങ്ങളുടെ ജൈവപരമായ കൗതുകത്തെ അങ്ങനെ തന്നെ പകർത്തി വെച്ചിരുന്ന പ്രകൃതി , അവനെയും കൂട്ടുകാരെയും ആ പ്രായത്തിൽ ഏറെ നിഗൂഢമായ ആനന്ദത്തിൽ ആറാടിച്ചിരുന്നു . 

കിഴക്കേ പറമ്പാണ് വീണ്ടും അത്ഭുതപ്പെടുത്തിയത് , കുട്ടിയായിരിക്കെ അപ്പൂപ്പൻ അഞ്ചോ ആറോ മഹാഗണി തൈകൾ കൊണ്ട് നട്ടത് അയാൾ ഓർക്കുന്നുണ്ട് . നട്ടതിനു ശേഷം ആദ്യം വെള്ളം നനച്ചതു  താനും അനിയത്തിയും ഒപ്പമായിരുന്നു , ചെറിയ പുട്ടുകുടത്തിൽ നിറയെ കോരിക്കൊണ്ടു വന്നു ഓരോ തയ്യിനും വയർ നിറയുവോളം മത്സരിച്ചു കോരി ഒഴിച്ച ദിവസം . അവയൊക്കെ പ്രതീക്ഷ തെറ്റിക്കാതെ കരുത്തോടെ വളർന്നു എന്ന് മാത്രമല്ല , കട്ടിയുള്ള പുറംതോടുകൾ ഉള്ള , ആത്തച്ചക്കയെ അനുസ്മരിപ്പിക്കും വിധം ഉള്ള കായ്കൾ ഉണ്ടാവുകയും അവ പൊട്ടി വീണിടത്തൊക്കെ തൈകൾ നിറഞ്ഞു ഒരു ചെറിയ മഹാഗണി വനം തന്നെ കാലക്രമേണ ഉണ്ടാക്കിയിരുന്നു . ഓരോ ഇടവേളകൾക്കും ശേഷം അവയുടെ എണ്ണം കൂടി വരികയും കൊഴിഞ്ഞു വീണ ഇലകളാൽ ഭൂമിക്കു മേൽ ഒരു കനത്ത ഇലപ്പുതപ്പ് ഉണ്ടാക്കുകയും ചെയ്തു . ആ നിശബ്ദ ശാന്തതയിൽ ഇരുന്നാണ് അയാൾ ആദ്യ പ്രണയ ലേഖനം എഴുതിയത് , അതിന്റെ മറുപടി തീവ്രമായ ഹൃദയമിടിപ്പോടെ വായിച്ചത് .....

കൗതുകമൊഴിഞ്ഞ കളിപ്പാട്ടം വലിച്ചെറിഞ്ഞ കുട്ടിയെപ്പോലെ അവൾ ആ പ്രണയത്തെ കൈയൊഴിഞ്ഞപ്പോൾ , ആരും കാണാതെ കണ്ണീരൊഴുക്കിയതും അവിടെയായിരുന്നു , ഇന്നതാലോചിക്കുമ്പോൾ അച്ഛന്റെ മുഖമാണ് മനസ്സിൽ വരുന്നത് , ആ മുഴക്കമുള്ള ശബ്ദവും " ഇമോഷണൽ ഇഡിയറ്റ് "

പെട്ടന്നാണ് പ്രിയങ്കരിയായ മുല്ലവള്ളിയെ ഓര്മ വന്നത് , രാവ് പുലരുവോളം പൂത്തുലഞ്ഞു സുഗന്ധം നിറച്ചു നിൽക്കുമായിരുന്ന ആ സുന്ദരി , അത് പടർന്നു കയറി നിന്നിരുന്നതു ഗന്ധരാജൻ , എന്ന് വിളിച്ചിരുന്ന രാവിൽ വിടരുന്ന ഹൃദയഹാരിയായ ,മൃദു സുഗന്ധം നിറഞ്ഞ വെളുത്ത പൂക്കൾ നിറഞ്ഞ ഒരു ചെറു വൃക്ഷത്തിൽ ആയിരുന്നു ..
പുലർച്ചെ പൂക്കൾ കൊഴിച്ചു മേലാപ്പ് അഴിച്ചു നിൽക്കുമായിരുന്ന മുല്ലവള്ളിയെ അവൾ ആയും , പടർന്നു കയറിയ വൃക്ഷത്തെ താനായി വിചാരിച്ചു ദിവാസ്വപ്‌നം കണ്ടു നടന്നത് ഓർത്തപ്പോൾ നാണമോ ചമ്മലോ ഒക്കെ തോന്നിപ്പോയി . ആ മരം വാടി  ഉണങ്ങി പോയെങ്കിലും , മുല്ലവള്ളി ഇന്നും തളിർത്തു നിറയെ പൂവിട്ടു നിൽക്കുകയാണ് , അത് കണ്ടപ്പോളാണ് സന്ധ്യ മയങ്ങി എന്നയാൾ തിരിച്ചറിഞ്ഞത്. 

വീട്ടിലേക്കു പോവാം എന്ന് കരുതിയെങ്കിലും , ഒന്നാലോചിച്ച ശേഷം അയാൾ ആ പൂക്കളൊക്കെ നുള്ളിയെടുത്തു തുടങ്ങി , ഇനിയൊരിക്കൽ ഇതിനാവില്ല എന്നയാൾക്ക്‌ ഉറപ്പായിരുന്നു ...


രവിക്ക് വീടിനുള്ളിൽ എങ്ങും അയാളെ കാണാൻ കഴിഞ്ഞില്ല , പുറത്തെവിടെയെങ്കിലും ഉണ്ടാവാം അല്ലെങ്കിൽ രാവിലേ നടക്കാൻ പോയതാവാം എന്ന് കരുതി ഭക്ഷണം വെച്ച ശേഷം അവൻ തിരികെ പോയി .

മഹാഗണികളുടെ കൊഴിഞ്ഞു വീണ ഇലച്ചാർത്തുകൾക്കു മുകളിൽ , മുല്ലപ്പൂക്കളുടെ സൗഗന്ധത്തിനു നടുവിൽ , തലമുറകളുടെ തളിരാർന്ന ഓർമകളുടെ നിറവിൽ , പ്രണയത്തിന്റെ കുളിരിൽ , പ്രണയഭംഗത്തിന്റെ നിതാന്തമായ നോവിൽ  , മനസ്സ് നിറച്ചയാൾ കിടന്നു , ജീവിതത്തിൽ അന്നോളം ഇല്ലാത്ത ശാന്തിയും സംതൃപ്തിയും അയാളെ പൊതിഞ്ഞിരുന്നു..... 

Monday, June 24, 2019

മികച്ച നിക്ഷേപം



മികച്ച നിക്ഷേപം 


വെന്തു വിയർക്കുന്ന ഒരു ഉഷ്ണദിവസമാണ് ഞാൻ കൊൽക്കത്തയിൽ എത്തിയത് . വിമാനത്താവളത്തിലെ പതിവ് ചടങ്ങുകൾക്ക് ശേഷം മുഷിഞ്ഞ സീറ്റുകളും , ചളിപിടിച്ച ശരീരവും ഉള്ള മഞ്ഞ ടാക്സിയിൽ കയറി നഗരത്തിരക്കിലേക്കു നൂണ്ടു കടക്കാൻ പെടാപ്പാടു പെടുന്ന സമയത്താണ് , മൊബൈൽ ഓൺ ചെയ്തത്  . 17 മിസ് കോളുകൾ , രഘുവാണ് .തിരികെ വിളിച്ചു .

" എടാ നീ എവിടെയാ ? " പരിഭ്രമം നിറഞ്ഞ സ്വരം ..
"ഞാൻ എത്തി , ടാക്സിയിൽ അങ്ങോട്ടേക്ക് വരുന്നു " 
" വേഗം വാ , നിന്നെ മിസ്സിസ് സിൻഹയെ പരിചയപ്പെടുത്തിയിട്ടു വേണം എനിക്ക് പോകാൻ "

എന്റെ മറുപടി അവനെ ഒട്ടും തൃപ്തി പെടുത്തിയിട്ടുണ്ടായില്ല . ഉറുമ്പു നുരക്കുന്ന പോലെ യുള്ള ഈ വഴിത്തിരക്കിൽ , ആര് വിചാരിച്ചാലും ന്യൂ ആലിപ്പൂർ വരെ യുള്ള ദൂരം പാഞ്ഞെത്താനാവില്ല , എന്ന് ഞങ്ങൾ രണ്ടാൾക്കും അറിയാം , എന്നാലും പാഴ് വാക്കുകളാൽ ഞങ്ങൾ അന്യോന്യം ആശ്വസിപ്പിച്ചു .

ഞാൻ ആദ്യമായാണ് ,സന്തോഷത്തിന്റെ നഗരത്തിൽ എത്തുന്നത് . രഘുവും ഞാനും ഒരേ കമ്പനിയുടെ വിവിധ നഗരങ്ങളിൽ ഒരേ പദവിയും ഉത്തരവാദിത്തങ്ങളും വഹിക്കുന്നവർ ആണ് . അടിയന്തിരമായി ഒരു വിവാഹം കഴിക്കാൻ അവനു നാട്ടിലേക്കു പോയെ മതിയാവൂ . മറ്റൊന്നും പോലെ അല്ല ഉടനെ ചെന്നില്ലെങ്കിൽ  വേറെ വിവാഹത്തിന് വീട്ടിൽ നിന്നുള്ള സമ്മർദ്ദം സഹിക്കാതെ ജീവനൊടുക്കും എന്നവൾ 
 കഴിഞ്ഞ ആഴ്ച ഭീഷണിപ്പെടുത്തിയത്രെ . ആൺ ഹൃദയങ്ങളെ വരുതിക്ക് നിർത്താനുള്ള പെൺകെണിയാണ് എന്ന് കരുതി ചിരിച്ചു തള്ളിയെങ്കിലും , രണ്ടു ദിവസങ്ങൾക്കു ശേഷം അവൾ  അവനോടുള്ള പ്രണയം നിറഞ്ഞൊഴുകുന്ന കൈഞരബുകളിൽ ഒരെണ്ണം മുറിച്ചു എന്ന വാർത്ത അവന്റെ ഹൃദയം തകർത്തു കളഞ്ഞു . 

വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പ്രൊജക്റ്റ് കമ്മീഷൻ ചെയ്തു ,കസ്റ്റമർ ട്രെയ്നിങ് തുടങ്ങാൻ തീരുമാനിച്ച ദിവസം ആണ് അടിയന്തിര അവധി അപേക്ഷയുമായി   അവൻ സുധീപ് മിശ്രയുടെ കാബിനിൽ ഓടിച്ചെന്നത് . ജീവനക്കാരോട് യാതൊരു ദയാ ദാക്ഷണ്യവും കാണിക്കാത്ത അയാൾ പോലും അവന്റെ അവസ്ഥ കണ്ടു ലീവ് കൊടുക്കാൻ തയാറായി , ആ  രണ്ടാഴ്ചക്ക് വേണ്ടി ആണ് എന്റെ വരവ് ,ബോംബയിൽ നിന്നും .

ന്യൂ ആലിപ്പൂരിലെ തിരക്കൊഴിഞ്ഞ ഒരു വഴിയിലെ ,അല്പം അകലെ കാണുന്ന വെള്ളച്ചായം പൂശിയ മതില്കെട്ടിനു അരികിൽ  ടാക്സി നിർത്താൻ ഞാൻ ഡ്രൈവറോട്  , നിർദ്ദേശിച്ചു . നിൽപ്പുറക്കാതെ പരിഭ്രമം നിറഞ്ഞു നിൽക്കുന്ന അവനെ ,ദൂരത്തു നിന്നെ ഞാൻ കണ്ടിരുന്നു . ടാക്സി ഡ്രൈവറോട് വെയിറ്റ് ചെയ്യാൻ പറഞ്ഞുകൊണ്ട് അവൻ എന്റെ പെട്ടിയും വലിച്ചെടുത്തു ഉള്ളിലേക്കോടി .
പിറകെ ചെന്ന ഞാൻ കാണുന്നത് , നവോഡയെ പോലെ അണിഞ്ഞൊരുങ്ങി , ഐശ്വര്യം തുളുമ്പി നിൽക്കുന്ന ഒരു വൃദ്ധയെ ആണ് . വൃദ്ധ എന്ന് പറയുന്നത് ശരിയല്ല , കറുപ്പിച്ച മുടിക്കെട്ടിനും , ചുവപ്പിച്ച കവിളുകൾക്കും , നെറ്റിയിലെ ചുവന്ന പൊട്ടിന്റെ മനോഹാരിതക്കുമിടയിൽ ,ഒരു വൃദ്ധയെ കണ്ടെടുക്കാം എന്ന് വേണം പറയാൻ .

" മിസ്സിസ് , സിൻഹ ഇതാണ് ഞാൻ പറഞ്ഞ ആൾ , രണ്ടാഴ്ച ഞാൻ പോകുന്പോൾ എന്റെ ചുമതലകൾ ഏൽക്കാൻ കമ്പനി നിയോഗിച്ചവൻ , യാതൊന്നും സംശയിക്കേണ്ട , ഒരുപക്ഷെ എന്നേക്കാൾ നല്ല മനുഷ്യൻ ആണിവൻ "

ഞാൻ ചിരി അടക്കി പിടിച്ചു എങ്കിലും എന്റെ മുഖത്തെ ഭാവം അവർ ശ്രദ്ധിച്ചെന്നു തോന്നുന്നു . 

" ഓക്കേ , നീ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ , രാത്രി പത്തു മണിക്ക് ശഷം ആണ് വരുന്നതെങ്കിൽ അത് നേരത്തെ പറഞ്ഞിട്ട് പോണം , ഉറക്കെ പാട്ടുവെക്കുകയോ , ഫോണിൽ സംസാരിക്കുകയോ ചെയ്യരുത് , ബാക്കി യൊക്കെ പറഞത് പോലെ " അത്രയും പറഞ്ഞു അവർ ആ വലിയ വീടിന്റെ ഉള്ളിലേക്ക് തിരികെ നടന്നു .

"എന്താണ് ആ ബാക്കിയൊക്കെ എന്ന് പറഞ്ഞത് " എന്റെ സംശയം .

" എടാ , നീ ഇവിടെ വരാം എന്ന് സമ്മതിച്ചത് എന്റെ റൂമിൽ താമസിച്ചാൽ നിനക്കുള്ള അലവൻസ് പണമായി എഴുതി എന്നത് കൂടെ കൊണ്ടല്ലേ ? " 
" അതെ " ജാള്യതയോടെ ഞാൻ സമ്മതിച്ചു 
" ഇവർ , അട്ടയുടെ കണ്ണ് കണ്ട സ്ത്രീയാണ് , നിന്നെ ഇവിടെ താമസിപ്പിക്കണമെങ്കിൽ , ദിവസം 200 രൂപ വെച്ച് വേണം എന്നവർ പറഞ്ഞു , ഞാൻ അത് സമ്മതിക്കുകയും ചെയ്തു "
" ആരോട് ചോദിച്ചിട്ടു ? എന്റെ സ്വരം അല്പം ഉയർന്നെന്നു തോന്നുന്നു "  കുങ്കുമപൊട്ട് തിരികെ വാതിൽക്കൽ എത്തി .
" പിന്നെ , ജോലിക്കാരോട് വേണ്ടാത്ത അടുപ്പം ഒന്നും വേണ്ട എന്ന് ഓര്മിപ്പിക്കുന്നു " എന്നോടാണ് ..
" രഘു , നീ ഇതുവരെ പോയില്ലേ ? , വേഗം ചെന്നില്ലെങ്കിൽ നിനക്ക് എയർപോർട്ടിൽ ഇരുന്നു ഇന്ന് മൊത്തം കരയേണ്ടി വരും " " കോമൾ .. ഇവിടെ വരൂ , ഈ പെട്ടിയെടുത്തു ,രഘുവിന്റെ റൂമിൽ കൊണ്ട് വെക്കു, ഇയാൾ ഇവിടെ രണ്ടാഴ്ച കാണും , മുഖം ഓർത്തു വെച്ചോളൂ " 

" ഞാൻ , ഇറങ്ങട്ടെ , ഇവരുടെ കാശ് ഞാൻ കൊടുത്തോളാം " അതുപറഞ്ഞു അവൻ ധൃതിയിൽ ബാഗും എടുത്തു പുറത്തേക്കു പോയി .

" വരൂ " വരണ്ട തൊണ്ടയിൽ നിന്നുള്ള പോലെ ഒരു ശബ്ദം . മെല്ലിച്ച ഒരു ചെറുപ്പക്കാരൻ , നിറം മങ്ങിയ ഷർട്ടും പാന്റും , പ്രകാശം ഇല്ലാത്ത ചെമ്പിച്ച കണ്ണുകൾ . അവൻ പെട്ടിയെടുത്തു മുന്നേ നടന്നു കഴിഞ്ഞു. ചുവന്ന സിമെന്റ് ചായം പൂശിയ പടവുകൾ കയറി രണ്ടാം നിലയിലെ ഒരു വാതിലിനു മുന്നിൽ എത്തി നിന്നു . വാതിൽ തള്ളി തുറന്നു ,പെട്ടി ഉള്ളിൽ  വെച്ച ശേഷം നിശബ്ദനായി തിരികെ പോയി , ഒരു പുഞ്ചിരി പോലും ആ മുഖത്ത് കണ്ടില്ല . ഞാൻ എന്റെ അടുത്ത രണ്ടാഴ്ചത്തെ ഇടത്താവളത്തിന്റെ ഏകാന്തതയിലേക്കു കടന്നു ചെന്നു .

അടുത്ത ദിവസം മുതൽ  ന്യൂ ആലിപ്പൂരിൽ നിന്നും മൈദാൻ ( മൈതാനം ) വരെ ഭൂഗർഭ മെട്രോയിൽ യാത്ര ചെയ്തു ജോലിത്തിരക്കിൽ മുഴുകി . വൈകുന്നേരങ്ങളിൽ വെറുതെ ചുറ്റുപാടുമുള്ള തെരുവുകളിൽ നടന്നു , ചിക്കൻ റോളും , രാസഗുളയും , ഡീം (മുട്ട ) ബിരിയാണിയും ഒക്കെ കഴിച്ചു , ഒൻപത്‌ മണിയോടെ വീട് പറ്റി . 

ഡോർ ബെല്ലിന്റെ ശബ്ദത്തിന് കാത്തു നിന്നാലെന്നപോലെ അവൻ ,വാതിൽ തുറന്നു , അകത്തുകടന്നാൽ ഉടൻ തന്നെ തഴുതിട്ടു ഉള്ളിലേക്കെവിടെയോ ,അപ്രത്യക്ഷം ആയി , ഒരു ചിരിയോ സംസാരമോ ഇല്ല , ഒരു വേള ഇവന് വല്ല ഭ്രാന്തും ആണോ എന്ന് വരെ ഞാൻ ചിന്തിച്ചു .


രഘു വിന്റെ ഫോൺ കാൾ വന്നിരുന്നു , കൈ മുറിച്ച കാമുകി പൂർവാധികം പ്രണയ പരവശയായി , സുഖമായിരിക്കുന്നു , വീട്ടുകാർ മാത്രം പങ്കെടുക്കുന്ന ഒരു ചെറിയ ചടങ്ങായി വിവാഹം നാളെ കഴിഞ്ഞു നടത്താൻ പോവുന്നു , ആശംസകൾ നേർന്നു ഫോൺ വെച്ചു . നാളെ ഞായറാഴ്ചയാണ് ജോലിക്കു പോവേണ്ട കുറെ നേരം കൂടെ ഉറങ്ങാം . 

എണീറ്റപ്പോൾ പതിനൊന്നു മണിയായി , വിശന്നിട്ടു വയ്യ . തിടുക്കത്തിൽ തയാറായി താഴേക്കിറങ്ങുമ്പോൾ , പടിക്കെട്ടിൽ അവൻ , ഒരു മൂളിപ്പാട്ടൊക്കെ പാടി ഇരിക്കുന്നു . 

" ഏയ് , എന്തൊക്കെ യുണ്ട് കോമൾ  വിശേഷങ്ങൾ , സിൻഹ മാഡം എവിടെ ? " ഹിന്ദിയിൽ ഒരു സൗഹൃദ അന്വേഷണം . 

" താങ്കൾ , ബീഹാറി യാണോ ? ഹിന്ദി അറിയാമോ ? " ഉടനടി മറുപടി , ഉത്സാഹ സ്വരത്തിൽ .

" ഞാൻ , ബീഹാറി അല്ല , പക്ഷെ ഹിന്ദി അറിയാം , നീ ബീഹാറിയാണോ ?"

" അതെ , ഞങ്ങൾ പുരുലിയയിൽ നിന്നാണ് , എന്റെ കുടുംബം  അവിടെയാണ് "

" പുരുലിയയോ  ? "  എവിടെയോ ആ പേര് കേട്ടിട്ടുണ്ട് , അതെ പണ്ട് ആനന്ദ മാർഗികൾ , വിമാനത്തിൽ നിന്നും ആയുധം വർഷിച്ച അതെ പുരുലിയ .

" താങ്കൾ അറിയുമോ ആ സ്ഥലം ? അവിടെ പോയിട്ടുണ്ടോ ? "

" പിന്നെ , പലതവണ , എന്റെ ജോലി തന്നെ ഇങ്ങനെ യാത്ര ചെയ്യുകയാണ് " വെറും വയറ്റിൽ തന്നെ പച്ച നുണ തട്ടി വിട്ടു . 

അവൻ സന്തോഷം കൊണ്ട് കരയുമെന്നു തോന്നി പ്പോയി " സാബ് , എന്റെ നാടാണത് , ഞാൻ അവിടെ പോയിട്ട് വർഷങ്ങൾ ആയി , എന്റെ അച്ഛനും അമ്മയും സഹോദരങ്ങളും അവിടെയാണ് , ഇനിയെന്നാണ് താങ്കൾ പോവുക , അവിടെ എന്റെ കുടുംബത്തിന് കൃഷിയിടവും ,വീടും ഉണ്ട് " 

അവൻ ഒരു വല്യ സംഭാഷണത്തിന് തുടക്കം ഇടുകയാണെന്നു ആ ആവേശത്തിൽ നിന്നും എനിക്ക് മനസിലായി . കൂടുതൽ എന്തെങ്കിലും ചോദിച്ചാൽ ഞാൻ പെട്ടത് തന്നെ .

" സിൻഹ മാഡം ഇല്ലേ ? " ഞാൻ വിഷയം മാറ്റാൻ നോക്കി . 

" ഇല്ല , പുറത്തു പോയി ,ഇനി മൂന്നു മണി ആവും വരാൻ " 

" ശരി , ഞാൻ പുറത്തു പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം , നീ ഇവിടെ ഉണ്ടാവുമല്ലോ ? " 

" സാബ് , താങ്കൾ മുറിയിലേക്കു പോവൂ , ഞാൻ ഭക്ഷണം തയാറാക്കി കൊണ്ടുവരാം , അതിനു വേണ്ടി ഇപ്പോൾ പുറത്തേക്കു പോവേണ്ട "

ഇവന് തനി വട്ടാണ് എന്ന് ഉറപ്പിച്ചു ,ഞാൻ നിരസിച്ചെങ്കിലും അവൻ വീണ്ടും നിർബന്ധിച്ചു എന്നെ റൂമിലേക്ക് തിരികെ അയച്ചു .

പത്തു മിനിറ്റിനകം ചപ്പാത്തിയും , സബ്ജിയും ചായയുമായി കോമൾ ഹാജരായി . രുചികരമായ ഭക്ഷണം , കാശ് ലാഭം എന്ന് മനസ്സിലോർത്തു ഞാൻ കഴിക്കുപോൾ അവൻ വാതിൽ പടിയിൽ ചടഞ്ഞിരുന്നു , അവന്റെ ഗ്രാമത്തിന്റെ വിശേഷങ്ങളുടെ പൊതിക്കെട്ടഴിച്ചു . ഒരു നൂറു വർഷത്തെ ഏകാന്തവാസത്തിനു ശേഷം ഒരു സഹജീവിയെ , അവന്റെ ഭാഷയും മനോ വികാരങ്ങളും മനസിലാക്കുന്ന മറ്റൊരു മനുഷ്യനെ കണ്ട ആവേശവും ആശ്വാസവും വിശ്വാസവും അവനിൽ തെളിഞ്ഞു കാണാമായിരുന്നു .

അവൻ സിൻഹ മാഡത്തിന്റെ വേലക്കാരനാണ് , പുരുലിയയിലെ ദാരിദ്ര്യം നിറഞ്ഞ വീട്ടിൽ നിന്നും പട്ടിണിമരണത്തിന്റെ , കഷ്ടപ്പാടിന്റെ ,ജാതീയവെറികളുടെ കൈകൾ എത്താത്ത ഒരിടത്തേക്ക് അവന്റെ മാതാപിതാക്കൾ അവനെ പറിച്ചെറിഞ്ഞതാണ് . 
ഒരു പത്തു വയസ്സുകാരൻ കൊൽക്കത്തയുടെ നഗരത്തിരക്കിലേക്കു , വിഹ്വലത നിറഞ്ഞ , ഓരോ നോട്ടത്തിലും ഭയം ഉളവാക്കുന്ന ,ഭാഷ അറിയാത്ത ചുറ്റുപാടുകളിലേക്കു  കൂട്ടിക്കൊണ്ടു വരപ്പെട്ടതാണ് . 
നീണ്ട ഇടനാഴികളും ആകാശം മുട്ടുമെന്നു തോന്നുന്ന ഭിത്തികളും , കമാനങ്ങളും നിറഞ്ഞ ഒരു കൂറ്റൻ വീട്ടിലെ ശബ്ദം ഉയർത്താതെ ,അനുസരിക്കാൻ മാത്രം പഠിച്ച അടിമയായി അവൻ ജീവിക്കാൻ തുടങ്ങിയിട്ട് വര്ഷം 17 ആയി . ഇതിനിടെ നാലോ അഞ്ചോ പ്രാവശ്യം മാത്രമാണ് സ്വന്തം വീട്ടിലേക്കു പോയത് , അതും ഓരോ രണ്ടോ മൂന്നോ നാൾ അന്തിയുറങ്ങാൻ മാത്രമായുള്ള അനുവാദവുമായി . 

കഴിഞ്ഞ വര്ഷം അവന്റെ വിവാഹമായിരുന്നു , സിൻഹ മാഡം ആണ് നടത്തിയത് . അവന്റെ ഭാര്യ ഇവിടെ അടുക്കളയിലെ വേലക്കാരിയാണ് . അപ്പോളാണ് ആ കോട്ടക്കകത്തു മറ്റൊരു മനുഷ്യ ജീവി കൂടി ജീവിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയത് .

വിശേഷങ്ങൾ പറഞ്ഞാൽ ഇന്നൊന്നും തീരില്ല എന്നെനിക്കു തോന്നിപ്പോയി , ഒരു പക്ഷെ വര്ഷങ്ങള്ക്കു ശേഷം ആവാം അവനു  വിശ്വാസ പൂർവം സംസാരിക്കാൻ ഉതകുന്ന ഒരു മനുഷ്യ ജീവിയെ നേരിട്ട് കാണാനും ഇടപെടാനും സാധിച്ചത് . രണ്ടു മണിയായതോടെ അവൻ ധൃതിയിൽ പാത്രവും എടുത്തു യാത്ര പറഞ്ഞു പോയി . 

പിറ്റേന്ന് രാവിലെ ചെറിയ ഫ്ലാസ്കിൽ ചായയും , ഇന്ഗ്ലീഷ് പത്രത്തിന്റെ ഒരു കോപ്പിയുമാണ് എന്നെ വരവേറ്റത് , ഒരു കള്ളത്തരം ചെയ്യുന്ന ഭാവവും , ഭയവും  അവന്റെ മുഖത്ത് നിഴലിച്ചിരുന്നു .

ഈ ദിവസങ്ങളിൽ ഒന്നും ഞാൻ സിൻഹ മാഡത്തെ കണ്ടിരുന്നില്ല . ദിവസങ്ങൾ ഓടിപ്പോയി , ഉദ്ദേശിച്ച ജോലികൾ ഒക്കെ വേണ്ടത് പോലെ തന്നെ പൂർത്തിയാക്കി തീർത്തു . തിരികെ പോകും മുന്നേ ഉള്ള ദിവസം കൊൽക്കത്തയിൽ നിന്നും കുറെ കോട്ടൺ സാരികളും , ഹാൽദിറാം രാസഗുളയുമൊക്കെ വാങ്ങി കൊണ്ട് പോവാം എന്ന് കരുതി തയാറായി വെളിയിലേക്കിറങ്ങിയപ്പോൾ , അതാ മുന്നിൽ സിൻഹ മാഡം .

" നിങ്ങൾ നാളെ യല്ലേ പോകുന്നത് " 

"അതെ "

" ക്ഷമിക്കണം , പിന്നീട് നിങ്ങളെ കാണാനോ , ക്ഷേമം അന്വേഷിക്കാനോ കഴിഞ്ഞില്ല , നിങ്ങള്ക്ക് താമസം ഇഷ്ടപ്പെട്ടെന് കരുതുന്നു , ആരും ബുദ്ധിമുട്ടിക്കുകയോ മറ്റോ ചെയ്തില്ലല്ലോ അല്ലെ ? "

"ഇല്ല , വളരെ സന്തോഷകരമായിരുന്നു ഈ ദിവസങ്ങൾ , കൊൽക്കത്തയെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു "

" അല്ലാതെ വരാൻ വഴിയില്ലല്ലോ ? , വെറുതെയാണോ ഇതിനെ സന്തോഷത്തിന്റെ നഗരം എന്ന് വിളിക്കുന്നത് ? . ഒരു കാര്യം ചെയ്യൂ , ഇന്ന് അത്താഴം നമുക്കൊന്നിച്ചാകാം , നിങ്ങള്ക്ക് വേറെ ബുദ്ധിമുട്ടൊന്നും കാണില്ലെന്ന് കരുതുന്നു , നമുക്കൊന്ന് അടുത്ത് പരിചയപ്പെടാൻ കഴിഞ്ഞില്ലല്ലോ ? വൈകിട്ട് ഏഴുമണിക്ക് താഴേക്കു വന്നോളൂ "

നിരസിക്കാൻ തോന്നിയില്ല . ഷോപ്പിങ്ങൊക്കെ കഴിഞ്ഞു വന്നു ,സാധനങ്ങൾ പാക്ക് ചയ്തു . കുളിച്ചു റെഡി ആയി , ഏഴു മണിക്ക് തന്നെ താഴെയെത്തി .

" വരൂ , ചായയോ അതോ കാപ്പിയോ ? അല്ലെങ്കിൽ വേണ്ട അല്പം വിസ്കി ആയാലോ ? നിങ്ങൾ മലയാളികൾ മദ്യപിക്കാത്തവർ ഒന്നുമല്ല എന്ന് ലോകത്തിനു മൊത്തം അറിയാം " കുസൃതി ചിരിയോടെ അവർ പറഞ്ഞു .

സ്‌ഫടിക ഗ്ലാസിൽ  ഐസ് കഷ്ണങ്ങൾ നിരക്കെ ഒഴിച്ച വിസ്‌കി ഗ്ലാസ് കൈമാറിക്കൊണ്ട് ഞങ്ങൾ ഇംഗ്ലീഷിൽ സംഭാഷണം ആരംഭിച്ചു .

" പറയു , നീയും രഘുവിനെ പോലെ യാത്ര ഇഷ്ടപ്പെടുന്ന ആളാണോ ? നിന്റെ ഭാര്യ വളരെ ക്ഷമ ഉള്ള പെണ്ണായിരിക്കണം  "

" യാത്ര ,എനിക്കും വളരെ ഇഷ്ടമാണ് ഭാഗ്യവശാൽ എനിക്കിതുവരെ ഭാര്യയില്ല , ആരെ എങ്കിലും ഭാര്യ ആക്കാൻ തോന്നുന്ന നിമിഷം ഞാൻ ഈ ജോലി വിടും "


" നന്നായി , സ്ത്രീകൾ സ്നേഹിക്കപ്പെടേണ്ടവർ ആണ് , 24 മണിക്കൂർ സ്നേഹിച്ചാലും  അവർ പിന്നെയും പരാതി പറഞ്ഞു കൊണ്ടേ ഇരിക്കും "

നർമ ഭാഷണങ്ങളിലൂടെ  സമയം മുന്നോട്ടു പോയി. രാവിലെ എണീറ്റ് പോകേണ്ടത് കൊണ്ട് ഞാൻ ആദ്യം ഒഴിച്ച മദ്യം സാവധാനത്തിൽ കുടിച്ചു കൊണ്ടിരുന്നു . മാഡം സിൻഹയുടെ ഗ്ലാസ് നിറഞ്ഞു ഒഴിഞ്ഞു കൊണ്ടിരുന്നു .  അതിനിടയിൽ കോമളിനോട് അത്താഴം വിളമ്പാൻ അവർ ആവശ്യപ്പെട്ടു . ഓരോ തവണ അവൻ തീന്മേശയിലേക്കു വിഭവങ്ങൾ കൊണ്ട് വരുമ്പോളും അവർ ബംഗാളിയിൽ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു , അവന്റെ പകച്ച കണ്ണുകളിൽ നാണക്കേടും , ഭയവും ,ദൈന്യതയും കണ്ടുകൊണ്ടു ആത്മനിന്ദയോടെ എനിക്ക് അവിടെ ഇരിക്കേണ്ടി വന്നു . 

" വരൂ , അത്താഴം കഴിക്കാം " തീന്മേശയിലേക്കു ക്ഷണിച്ചു കൊണ്ട് മദ്യക്കുപ്പിയും ഗ്ലാസും എടുത്തവർ മുന്നേ നടന്നു .

ഓരോ വിഭവങ്ങളും എടുത്തു കഴിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് അവർ ,വീണ്ടും ഗ്ലാസ് നിറച്ചു .

ഉള്ളിൽ  നിറഞ്ഞ അസഹ്യതയോടും , നിസ്സഹായതയോടും അവർ പറഞ്ഞത് ഞാൻ അനുസരിച്ചു . 


" നിനക്കറിയാമോ , എന്റെ പതിനഞ്ചാം വയസ്സിൽ ആണ് എന്നെ ഈ നഗരത്തിലേക്ക് വിവാഹം ചെയ്തയച്ചത് , ധനാഢ്യരായ കുടുംബത്തിലെ ഒറ്റ മകന്റെ ഭാര്യയായിട്ട് . എല്ലാ സൗഭാഗ്യങ്ങളും ഉള്ള ജീവിതം . കുടുംബ പരമായ സ്വത്തിനു പുറമെ ഏറെ എന്റെ ഭർത്താവും സമ്പാദിച്ചിട്ടുണ്ട് . ഇന്ത്യയിലെ പ്രശസ്തമായ പല കമ്പനികളുടെയും ആദ്യകാല ഓഹരി ഉടമകൾ ആയിരുന്നു ഞങ്ങൾ , ഈ വീട് കൂടാതെ എനിക്ക് കൊൽക്കത്തയിൽ ഏറെ വസ്തു വകകൾ ഉണ്ട് . എന്ത് ഫലം? ഇതൊക്കെ അനുഭവിക്കേണ്ട എന്റെ ഏക മകൻ ഇപ്പൊ അമേരിക്കയിൽ ഒരു വിവാഹം കഴിച്ചു കൂടിയിരിക്കുകയാണ് "

അവർ സ്വന്തം ജീവിത കഥ കെട്ടഴിച്ചു വിട്ടു തുടങ്ങി , കേൾക്കാതെ വേറെ വഴിയില്ലല്ലോ .

" അവൻ ഇനിയെന്നെങ്കിലും ഇവിടെ വന്നു താമസിക്കുമെന്നോ , എനിക്ക് വയ്യാതാകുമ്പോൾ കൂടെ നിൽക്കുമെന്നോ എനിക്ക് പ്രതീക്ഷയില്ല , അതോർത്തു വിഷമിച്ചു ഇരിക്കാൻ ഞാൻ ഒട്ടും തയാറുമല്ല . എന്റെ സമയവും ജീവിതവും എനിക്കിഷ്ടമുള്ള പോലെ ഞാൻ ജീവിച്ചു തീർക്കുകയാണ് " അവർ തുടർന്നു .

" നീ കരുതുന്നുണ്ടാവും ,ഞാൻ ഒരു ക്രൂരയായ സ്ത്രീ ആണെന്ന് , എന്റെ വേലക്കാരൻ ചെക്കനോട് ഞാൻ പെരുമാറുന്നത് നീ ഇത് വരെ കണ്ടിരിക്കുകയായിരുന്നില്ലേ ? "

ഞാൻ ഒന്ന് പകച്ചു , ഉത്തരം പറഞ്ഞില്ല , അവർ അത് പ്രതീക്ഷിച്ചതുമില്ലെന്നു തോന്നി 

" നിനക്കറിയാമോ , പട്ടിണി കിടന്നു ചാകാതെ രക്ഷപെടുത്താൻ വേണ്ടി  ഇവനെ അവന്റെ നാട്ടിൽ നിന്നും ഞാൻ കൊണ്ടുവന്നതല്ല , അവന്റെ അച്ഛന് പണം കൊടുത്തു വാങ്ങിയതാണ് . ഇവിടെ കൊണ്ട് വന്നു എഴുതാനും  വായിക്കാനും  പഠിപ്പിച്ചു , പാചകവും ,തോട്ടപണിയും ശീലിപ്പിച്ചു , വലുതായപ്പോൾ ഡ്രൈവിങ്ങും പഠിപ്പിച്ചു . ഇതൊക്കെ എന്റെ ആവശ്യങ്ങൾ നടക്കാനാണ് പക്ഷെ , എല്ലായ്പ്പോഴും ഞാൻ പണം മുടക്കി അവനെ ഇതൊക്കെ പഠിപ്പിക്കുന്നതാണ് എന്ന ചിന്ത അവനും അവന്റെ കുടുംബത്തിനും ഉണ്ടാവാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് . അവന്റെ വീട്ടുകാർക്ക് ഗ്രാമത്തിൽ വീട് വെക്കാൻ ഞാൻ പണം മുടക്കിയിട്ടുണ്ട് , കൃഷിക്ക് സഹായിക്കാൻ , കന്നിനെ വാങ്ങാൻ , എന്തിനേറെ ഇവന്റെ വിവാഹം നടത്താൻ കൂടെ ഞാൻ ചിലവാക്കിയ കാശ് അണ പൈസാ  കുറയാതെ കാണിച്ചു കൊണ്ട് ഇവനെക്കൊണ്ടും ഇവന്റെ വീട്ടുകാരെ കൊണ്ടും ഞാൻ മുദ്ര പത്രത്തിൽ എഴുതി ഒപ്പിട്ടു വാങ്ങിയിട്ടുണ്ട് . ആ പണം എനിക്കോ എന്റെ മകനോ തരാതെ ഇവന് എന്നെ വിട്ടു പോവാൻ പറ്റില്ല, അത് തന്നു തീർക്കാൻ ഈ ജന്മം അവനെക്കൊണ്ട് സാധിക്കുകയുമില്ല ."

ഒന്ന് നിർത്തിയിട്ടു അവർ തുടർന്നു 

"പണം തരാതെ പോവാൻ  ശ്രമിച്ചാൽ അവൻ മാത്രമല്ല അവരെല്ലാം  അകത്താകും എന്ന് അവനോടും അവന്റെ കുടുംബത്തോടും ഞാൻ തീർത്തു പറഞ്ഞിട്ടുണ്ട് . 
അവൻ എന്റെ ജോലിക്കാരൻ ആയതു  കൊണ്ടാണ്  അവനും അവന്റെ കുടുംബവും ഇപ്പോൾ  ഇങ്ങനെ ജീവിക്കുന്നത് എന്ന ചിന്ത ഒരിക്കലും അവനെ വിട്ടു പിരിയാൻ ഞാൻ സമ്മതിക്കില്ല .
ഒരിക്കൽ പോലും അവൻ എന്നെ സഹായിക്കുകയാണെന്നോ , ഞാൻ അവന്റെ സഹായത്താൽ  ജീവിക്കുകയാണെന്നോ ഉള്ള ചിന്ത അവനുണ്ടാവരുത് , അതിനാണ് ഞാൻ എന്തിനും ഏതിനും അവനെ വഴക്കു പറയുകയും ,ഭർസിക്കുകയും ചെയ്യുന്നത് "

ഞാൻ കുടിച്ച മദ്യം ആവിയായി പോയ പോലെ വാ പൊളിച്ചിരുന്നു 

എന്റെ ഗ്ലാസ് വീണ്ടും നിറച്ച ശേഷം ഒരു കള്ളച്ചിരിയോടെ അവർ  തുടർന്നു  

" എനിക്ക് കമ്പനികളിൽ ഓഹരികൾ ആയും , കണ്ണായ സ്ഥലങ്ങളിൽ വസ്തു വകകൾ ആയും , പണ്ടമായും പണമായും ഏറെ നിക്ഷേപങ്ങൾ ഉണ്ട് . പക്ഷെ അവയേക്കാൾ ഏറെ എനിക്ക് ലാഭം തരുന്നതും , എന്റെ ജീവിതത്തിൽ ഞാൻ ഏറെ ബുദ്ധി പൂർവം ചെയ്തതുമായ ഒരു ഇൻവസ്റ്മെന്റ് ആണ് ആ നിൽക്കുന്നവൻ ,  കോമൾ  എന്ന എന്റെ എക്കാലത്തെയും  മികച്ച നിക്ഷേപം , നിനക്കെന്തു തോന്നുന്നു ? "

മൊഴി മുട്ടിയ ഞാൻ വിസ്കി ഗ്ലാസ് അപ്പാടെ കാലിയാക്കി . കോമൾ ദൈന്യതയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു .


By
Arunkumar 
Ashington 
Northumberland 





Wednesday, March 6, 2019

ബൊക്കാറോ എക്സ്പ്രസ്സും ആലപ്പുഴയും

ബൊക്കാറോ എക്സ് പ്രസ്സും   ആലപ്പുഴ റെയിൽവേ സ്റ്റേഷനും
———————————————————
പേര് കേക്കുമ്പോൾ  തന്നെ ഒരു ഇതൊക്കെ തോന്നുന്ന ഈ  ട്രെയിൻ  , ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിച്ചു വടക്കെവിടെയോ ഉള്ള ബൊക്കാറോ സ്റ്റീൽ സിറ്റി എന്ന സ്ഥലത്തേക്കുള്ള എക്സ്പ്രസ്സ്  ട്രെയിൻ ആണെന്നും , രാവിലെ കൃത്യം ആറുമണിക്ക് ആലപ്പുഴ നിന്നും സ്റ്റാർട്ട് ചെയ്‌താൽ പിന്നെ എറണാകുളത്തേ  ഇതു നിർത്തു എന്ന പ്രാഥമിക  വിവരങ്ങൾ അറിയാം എന്നല്ലാതെ  ആലപ്പുഴയിൽ ജീവിച്ച കാലത്തൊന്നും ഇതിനെ ഞാൻ നേരിട്ട് കണ്ടിരുന്നില്ല .

എന്നും രാവിലെ നീണ്ട ചൂളം വിളികളാൽ  ആലപ്പുഴയിൽ നിന്നും പുറപ്പാട് അറിയിച്ചും  , ചുരുങ്ങിയ സമയത്തിനുള്ളിൽ  അല്പം അകലെ മാത്രമുള്ള റെയിൽവേ ട്രാക്ക്  വിറപ്പിച്ചു ശബ്ദകോലാഹലത്തോടെ  പാഞ്ഞു അകന്നും , എന്നെങ്കിലും ലേറ്റ് ആയാൽ " ഇന്ന് ബൊക്കാറോ ലേറ്റ് ആണല്ലോ " എന്ന  എന്തിനെന്നറിയാതെ ആത്മഗതങ്ങൾ കൊണ്ടും , ഇത് ഞങ്ങടെയൊക്കെ ദൈനംദിന ജീവിതത്തിലെ ഒരു അദൃശ്യ    സാന്നിധ്യം ആയി നിന്നിരുന്നു .

വർഷങ്ങൾ പിന്നിട്ടു  ജീവിതം പലവഴി തിരിഞ്ഞു ഒടുവിൽ ഒരു കമ്പനിയിൽ കസ്റ്റമർ സപ്പോർട്ട് എന്ന യാത്ര ഏറെ ഉള്ള ജോലി ആയി ഇന്ത്യയുടെ പലഭാഗത്തും യാത്ര തുടങ്ങി . അങ്ങനെ 2004 ൽ ,ഭുവനേശ്വറിൽ  ഒരാഴ്ച ചിലവഴിച്ച ശേഷം ധൻബാദ് എന്ന പട്ടണത്തിലേക്കു യാത്ര തിരിച്ചു .  രാത്രി വൈകി യാത്ര തുടങ്ങുന്ന  ഒരു ട്രെയിനിൽ , ഹൗറയിൽ ഇറങ്ങി  അല്പം കാത്തിരിപ്പിന് ശേഷം ധൻബാദിലേക്കു പോകാൻ ആയിരുന്നു പ്ലാൻ . സപ്പോർട്ട് ടീമിന്റെ  യാത്ര നിർദേശം ," ധൻബാദ് ആണ് സ്ഥലം , ഒരല്പം ശ്രദ്ധിക്കുന്നത് നല്ലതാണ് " എന്ന് ആയിരുന്നു  .
തണുത്തു മരവിച്ച  ഒരു  ദിവസം , നേരം വെളുത്തിട്ടും അന്തരീക്ഷത്തിൽ കട്ടപിടിച്ചു നിൽക്കുന്ന പുകമഞ്ഞു പുറത്തുള്ള കാഴ്ച്കൾ ഒക്കെ മറച്ചിരുന്നു . നീണ്ട യാത്രക്ക് ശേഷം  സ്റ്റേഷൻ എത്താറായി എന്ന് സൂചിപ്പിക്കുംപോലെ ട്രെയിനിന്റെ വേഗം മന്ദ ഗതിയിലായി , എണ്ണമില്ലാതെ കിടക്കുന്ന പാളങ്ങൾ മാറിമാറി ഏതോ പ്ലാറ്റഫോമിലേക്കു പതിയെ അടുക്കുകയാണ് എന്ന് തോന്നുംപോലെ ചക്രങ്ങൾ വിചിത്ര സ്വരങ്ങൾ കേൾപ്പിച്ചുകൊണ്ടിരുന്നു . അക്ഷമയോടും , മുൻപ് കിട്ടിയ മുന്നറിയിപ്പുകാരണം അല്പം പരിഭ്രമത്തോടും കൂടെ ഞാൻ ജനാലയിലൂടെയും , ബോഗിയുടെ വാതിലിലൂടെയും മാറി മാറി പുറത്തെ കാഴ്ചകൾ നോക്കി കൊണ്ടിരുന്നു , സ്റ്റേഷന്റെ ബോർഡ് ഇതുവരെ കാണാൻ പറ്റിയിട്ടില്ല . ചുറ്റുപാടും ഉള്ള ട്രാക്കുകളിൽ എൻജിനുകളും , ബോഗികളും ,അവയ്ക്കു  പിന്നിലെ മഞ്ഞ എക്സ്  ചിത്രവും കാണാൻ തുടങ്ങി . കൗതുകത്തോടെ റെയിൽവേ സ്റ്റേഷന്റെ പേര് ബോഗിയിൽ എഴുതിയിരുന്നത് വായിക്കാൻ നോക്കിയിരുന്ന ഞാൻ ആദ്യം കണ്ടത്  ,  മഞ്ഞ നെയിം ബോർഡിൽ എഴുതിയ കറുത്ത മലയാളം അക്ഷരങ്ങൾ ആണ് , "ആലപ്പുഴ - ധൻബാദ്- ആലപ്പുഴ , ബൊക്കാറോ എക്സ് പ്രസ്സ്  " . അപ്രതീക്ഷിതമായ ആ കാഴ്ച്ച എന്തിനാണോ എന്തോ എനിക്ക് ഭയങ്കര സന്തോഷം  തന്നു  , അടുത്തറിയുന്ന ആരോ ഒരാളെ തീരെ  പ്രതീക്ഷിക്കാത്ത സമയത്തും , സന്ദർഭത്തിലും കണ്ടുമുട്ടിയലെന്നവണ്ണം  ഉള്ള സന്തോഷം ..

"ഓക്കേ , ഇതിവിടെ എഴുതിയിടാൻ എന്തേലും കാരണം "

" പ്രത്യേകിച്ചൊന്നും ഇല്ല , ജോലിക്കു പോകാതെ വീട്ടിൽ ഇരുപ്പു തുടങ്ങിയപ്പോൾ കണ്ടു തീർത്ത സിനിമകളിൽ ഒന്നായ , ഗാങ്സ് ഓഫ് വസിപ്പൂർ ൽ ഒരു പോലീസ് സ്റ്റേഷന്റെ ബോർഡിൽ , ജില്ല : ധൻബാദ് , എന്ന് കണ്ടപ്പോൾ ഓർത്തതാണ് "

" അത്രേയുള്ളു "

"അത് മാത്രമല്ല , ഇന്ന് ഒക്ടോബര് 16 ,അല്ലെ ? "

"അതേ "

"ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ഉൽഘാടനം ചെയ്തിട്ട് ഇന്ന് 28 വര്ഷം  തികയുകയാണ് . എറണാകുളം മുതൽ കായംകുളം വരെയുള്ള ,തീരദേശ റെയിൽ പാതയിലെ ആദ്യപാദം ആയിരുന്ന ആലപ്പുഴ - എറണാകുളം ലൈൻ യാത്രക്ക് തുറന്നതു 1989 , ഒക്ടോബര് 16 നു ആയിരുന്നു , പിന്നീട് 1992 ൽ ഈ പാത  കായംകുളം വരെ നീട്ടി.ഈ റൂട്ടിൽ   മേജർ സ്റ്റേഷനുകൾ ആയ ആലപ്പുഴ , ചേർത്തല , ഹരിപ്പാട് അടക്കം ,18 സ്റ്റേഷനുകൾ ഉണ്ട് , . 100 കിലോമീറ്റര് ഉള്ള , വൈദ്യുതീകരിച്ച ഈ തീരദേശ റെയിൽ പാതയിലൂടെ ,ഇപ്പോൾ ഇരുപതോളം
എക്സ് പ്രസ്സ്  ട്രെയിനുകളും  , ഏറെ പാസഞ്ചർ ട്രെയിനുകളും ഓടുന്നുണ്ട് .

ആലപ്പുഴയിൽ നിന്നും ആദ്യം സർവീസ് ആരംഭിച്ച എക്സ്പ്രസ്സ് ട്രെയിനുകളിൽ ഒന്നാണ് ബൊക്കാറോ
എക്സ് പ്രസ്സ്  എന്നറിയപ്പെടുന്ന  ആലപ്പി - ധൻബാദ്  എക്സ് പ്രസ്സ്

 ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് സ്പോട് ആയി മാറാൻ ആലപ്പുഴയ്ക്ക് സഹായകം ആയതും  , വിവിധ  ആവശ്യങ്ങൾക്കായുള്ള   യാത്രകൾ ഏറെ സൗകര്യപ്രദം ആക്കി മാറ്റിയതും  ഈ റെയിൽ പാതയും സ്റ്റേഷനും ആണ് .

ആലപ്പുഴ റെയിൽവേ സ്റ്റേഷനും , തീരദേശ റെയിൽ പാതക്കും  ഇരുപത്തി എട്ടാം പിറന്നാൾ ആശംസകൾ .സുന്ദരിയായും , നിത്യ യൗവ്വനയുക്തയായും എക്കാലവും നിന്നെ കാണാൻ സാധിക്കട്ടെ എന്ന്  അത്യാഗ്രഹം മാത്രം ....

കാവേരി

"രാത്രി പന്ത്രണ്ടു മണിക്ക് മുന്നേ ആഹാരം കഴിക്കണം , പിന്നെ കഴിക്കരുത് . രാവിലെ
ആറു  മണിക്കു മുന്നേ കാപ്പിയോ ചായയോ ആവാം . ഏഴര മണിക്ക് വാർഡിൽ റിപ്പോർട്ട് ചെയ്യണം , അതുവരെ വെള്ളം കുടിക്കാം, ഓപ്പറേഷൻ കഴിഞ്ഞു അന്നേദിവസം വൈകുന്നേരത്തോടെ  തിരികെ പോവാം , എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കുക "

നിർദ്ദേശ രേഖയും വായിച്ചു ഞാൻ ഇരിക്കാൻ തുടങ്ങീട്ട് കുറച്ചായി , ഓപ്പറേഷന് പേടി ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. ധൈര്യമുണ്ടോ എന്ന് ചോദിച്ചാൽ അല്പം ധൈര്യക്കുറവുണ്ട് താനും . പിന്നെ ഒരു കാര്യം മാത്രമാണ് താല്പര്യം  തോന്ന്നിപ്പിക്കുന്നതു , അനസ്തേഷ്യ . പണ്ടെന്നോ വായിച്ചതാണ് , മയങ്ങാനുള്ള മരുന്ന് കുത്തി വെച്ചാൽ നല്ല സുന്ദരമായ , വിചിത്രമായ സ്വപ്‌നങ്ങൾ കാണാം എന്ന് ,അതൊന്നു അനുഭവിച്ചാൽ കൊള്ളാം എന്നുമുണ്ട് .

നിർദ്ദേശിച്ച പോലെ പ്രീ സർജിക്കൽ വാർഡിൽ ചെന്ന്  റിപ്പോർട്ട് ചെയ്തു , ഡ്രസ്സ് ഒക്കെ മാറി ഹോസ്പിറ്റൽ ഗൗണും നാപ്പി മാതിരി ഒരു ഇന്നർ വെയറും തന്നു , നല്ല ഇറുകിയ രണ്ടു സോക്സും . രണ്ടു നഴ്സുമാർ മാറി മാറി വന്നു പേരും ,വിലാസവും ഒക്കെ ചെക്ക് ചെയ്തു . മൂന്നാമത് വന്നവൾ ഒരു മുട്ടൻ സൂചി കൊണ്ട് കൈയിൽ കുത്തി ചോരയും എടുത്തു . കുത്തു കണ്ടപ്പോൾ ഓർമവന്നത് , മൃഗഡോക്ടർ പശുവിന്റെ കഴുത്തിൽ സൂചി കുത്തി കേറ്റുന്ന കാഴ്ചയാണ് ,  അമ്മാതിരിയാണ് ആയമ്മേടെ സ്കിൽ ,നല്ല  വേദനയും .

പിന്നെ അനസ്തറ്റിസ്റ്റും , സർജനും വന്നു കാര്യങ്ങൾ ഒന്നൂടെ വിശദീകരിച്ചു  . ശേഷം പ്രീപറേഷൻ  ഏരിയയിൽ , ഇപ്പറഞ്ഞതൊക്കെ  പിന്നെയും നടന്നു  സൂചി ഒഴിച്ച് . കുറെ പരിചിത മുഖങ്ങൾ , ഒന്നുരണ്ടു പേര് വന്നു കുശലം ചോദിക്കുകയും , പേടി ഉണ്ടോ എന്നൊക്കെ അന്വേഷിക്കുകയും ചെയ്തു .

അടുത്ത സീൻ ഓപ്പറേഷൻ തിയേറ്ററിൽ ആണ് , സിനിമയിൽ കാണുമ്പോലെ മോളിൽ ഒരു ലൈറ്റ് ഒക്കെ യുണ്ട് ,  കഷ്ടിച്ച് ഒതുങ്ങി കിടക്കാവുന്ന ഒരു ടേബിളും .

ഒരു സൂചി കൂടെ വേണം , ഇത്തവണ മയക്കുന്ന മരുന്ന് കടത്തി വിടാനാണ് , കൈപ്പത്തിക്ക് പുറകിൽ ഒരു ചുവന്ന സൂചി , നേരിയ വേദന മാത്രം .

" നിങ്ങൾ ഇന്ത്യയിൽ നിന്നാണോ ?" താടിക്കാരൻ അനസ്തറ്റിസ്റ്റിന്റെ ചോദ്യം .

"അതെ"

" ഓപ്പറേഷന്റെ സമയത്തു നിങ്ങൾക്കിഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുന്നത്  റിക്കവറി യെ  സഹായിക്കും എന്ന് ഇപ്പോൾ ഒരു  റിസേർച് തെളിയിച്ചിട്ടുണ്ട് , അതുകൊണ്ടു ഇവിടെ ഞങ്ങൾ എല്ലാ രോഗികൾക്കും അവർക്കിഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ട് "

"അതു കൊള്ളാമല്ലോ "

"ബോളിവുഡ് പാട്ടുകൾ വെക്കട്ടെ ? "

" മലയാളം പാട്ടു  കിട്ടുമോ ?"

" മല.. , മല.. ലാ , മലാല ....., ഇതേതു ഭാഷ ? "

"മലയാളം , ഫ്രം കേരള "

" താങ്കൾ തന്നെ സെലക്ട് ചെയ്തോളു  എന്ന് പറഞ്ഞു അയാൾ ഐപാഡ് എന്റെ കൈയിൽ തന്നു , എവർഗ്രീൻ മലയാളം സോങ്‌സ് നോക്കി രവീന്ദ്രൻ ഗാനങ്ങൾ തന്നെ സെലക്ട് ചെയ്‌തു , സിറിയക്കാരൻ  സർജനും , ബ്രിടീഷുകാരൻ അനസ്തറ്റിസ്റ്റും , ഫിലിപ്പീൻസ്കാരി  നഴ്സും കേൾക്കട്ടെ നമ്മടെ മലയാളം ...

പാട്ടുപാടുന്ന ഐപാഡ് തലയിണക്കടിയിൽ വെച്ച് തന്നു , നല്ല രസം , പാട്ടു മൂളിക്കൊണ്ടു കിടന്നു  ...

പാല് കലക്കിയ പോലെ ഒരു മരുന്ന് കൈയിലേക്ക് കടത്തി വിടുന്നത് കാണാം . പതിയെ കണ്പോളകൾക്കു കനം വെച്ച് തുടങ്ങി , കാഴ്ച മങ്ങുന്നുണ്ടോ എന്നൊരു സംശയം .
പണ്ടെപ്പോഴോ  ഭാംഗ്  കലക്കിയ പാല് കുടിച്ച പോലെ ഒരു ലൈറ്റ് ഫീലിംഗ് ... മയങ്ങി പ്പോയി ,

" കാവേരി പാടാമിനി , സഖി നിൻ ദേവന്റെ സോപാനമായ് ...

  ആരോമലേ  അലയാഴി തൻ , ആനന്ദമായ്  അലിയുന്നു നീ

ആശ്ലേഷ മാല്യം സഖീ ചാർത്തൂ .........................."

"യു സിങ് വെരി വെൽ ...."

 കണ്ണ് തുറന്നു നോക്കുമ്പോൾ റിക്കവറി റൂമിലെ നേഴ്സ് ആണ് , പാട്ടു തീർന്നിരിക്കുന്നു ....

" യൂ വെയർ സിംഗിംഗ് ദിസ്  സോങ് വെരി വെൽ ......... "

" റിയലി ..."

" യെസ് , ബിലീവ്  മി
, യു നെവർ സ്റ്റോപ്പ്ഡ് സിംഗിംഗ് ഇറ്റ്  ഫോർ ഓവർ ആൻ ഔർ ”

തലക്കാവേരിയിൽ നിന്നും  തുടങ്ങി  , എണ്ണൂറു കിലോമീറ്റര് ഒഴുകി കാവേരിപൂം പുഹാറിൽ എത്തി ബംഗാൾ ഉൾക്കടലിൽ ചേർന്നവളെ പറ്റി  , മലയാളം അറിയാത്തവർക്കിടയിൽ ,  ഒരു മണിക്കൂറിനു മേൽ  ഞാൻ പാടി തകർത്തുവത്രെ ..........

ശ്രീ ചിത്ര

കിണർ ഹോസ്റ്റലും , ചില ശ്രീ ചിത്ര ഓർമകളും
-----------------------------------------------------------------------------
ശ്രീചിത്രയിൽ ഉള്ള പലവിധ കോഴ്സുകൾ ചെയ്ത എല്ലാവര്ക്കും പൊതുവായി ഓർമ്മകൾ ഉള്ള ഇടമാണ് അവിടെയുള്ള ഹോസ്റ്റലുകൾ , പ്രത്യേകിച്ചും വിചിത്രമായ ആകൃതിയിൽ ശ്രദ്ധിക്കപ്പെട്ട മെൻസ് ഹോസ്റ്റൽ .
എല്ലായിടത്തുമെന്ന പോലെ സ്വതന്ത്ര ആൺ ജീവിതത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ കാലത്ത്തിന്റെ ദൃക് സാക്ഷി  ആയി വര്ഷങ്ങളായി നിലകൊണ്ടിരുന്ന ആ കെട്ടിടങ്ങൾ പൊളിച്ചു മാറ്റപ്പെടുകയാണ് , പുതിയ ഇടങ്ങൾ ഉണ്ടാക്കപെടുവാൻ .അചേതനമായ ആ കെട്ടിടങ്ങളോടൊപ്പം അദൃശ്യമായി നിൽക്കുന്നത് ഒരു നൂറായിരം ഓർമ്മകൾ ആണ് , നിറങ്ങളും ഗന്ധങ്ങളും നിറഞ്ഞവ ...

രണ്ടു വര്ഷം എന്നത് വളരെ കുറഞ്ഞ കാലയളവ് ആണെങ്കിലും , ആ നാളുകൾ അവിടെ തന്ന അനുഭവങ്ങൾ , ഏറ്റക്കുറച്ചിലുകൾ ഉണ്ടയേക്കാം എങ്കിലും, ഒരുപക്ഷെ ഒരായുസ്സ് മൊത്തം മനസും ജീവിതവും നിറച്ചതായിരിക്കും അവിടെ കഴിഞ്ഞ ഞാൻ അടക്കം ഉള്ള  പലർക്കും ..

ഗൃഹാതുരത്വം എന്ന വാക്ക് എത്രത്തോളം ഇവിടെ അനുയോജ്യം എന്ന് അറിയില്ലെങ്കിലും , ഒരു പതിറ്റാണ്ടിനിപ്പുറത്തും ആ ഹോസ്റ്റലിൽ കഴിഞ്ഞ  രണ്ടാമതൊരാൾ ഉൾപ്പെടുന്ന സുഹൃത് സദസ്സുകൾ ആ ഓർമകളെ സജീവമാക്കാതെ പോകാറില്ല . പുതു മഴയിൽ വിടർന്ന ഹരിത മുകുളങ്ങൾ പോലെ , വ്യത്യസ്തവും കൗതുകവും നിറഞ്ഞ ഓർമകളും അനുഭവങ്ങളും ആ സദസ്സുകളെ ജീവസ്സുറ്റതാക്കിക്കൊണ്ടിരിക്കും എന്നുറപ്പാണ് .

അതിന്റെ  വിചിത്രമായ ഒരു ആകൃതി യാണ് ആദ്യ കൗതുകം ,  കിണറ്റിലേക്ക് നോക്കിയാൽ എന്നപോലെ , വൃത്താകൃതിയിൽ പരസ്പരാഭിമുഖമായി നിൽക്കുന്ന മുറികൾ . അതിലേറെ ആദ്യകൗതുകം അതിലെ അന്തേവാസികൾ ആയിരുന്നു , കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള  ഇതുവരെ ഒരിക്കലും കേട്ടിട്ടില്ലാതെ സ്ഥലങ്ങളിൽ നിന്നും , വിചിത്ര മലയാളം സംസാരിക്കുന്നവർ , കൊങ്ങിണി , തമിഴ് , തെലുങ്ക് മുതൽ ബർമീസും വടക്കു കിഴക്കൻ ഇന്ത്യയിലെ ലിപിയില്ലാത്ത  ഗോത്രഭാഷകൾ  സംസാരിക്കുന്നവരെ കൊണ്ട് നിറഞ്ഞിരുന്നു ആ മുറികൾ .
ആൺകുട്ടികളുടെ ഹോസ്റ്റൽ എന്ന് പേരെങ്കിലും ,ഒന്നോ രണ്ടോ മുറികൾ എതിർ ലിംഗങ്ങളെ കൊണ്ട് നിറച്ചു പലരുടെയും കണ്ണും  മനസും നിറക്കാൻ അക്കൊമൊഡേഷൻ ഓഫീസർമാർ ശ്രദ്ധിച്ചിരുന്നു എന്നത് നന്ദിയോടെ സ്മരിക്കുന്നു .

ഓരോ നിലയിലും പൊതുവായി നൽകിയിരിക്കുന്ന ഇന്റർകോം കണക്ഷനുകളിൽ പൊട്ടിമുളച്ചതും പൂവിട്ടതുമായ പ്രണയങ്ങൾ എണ്ണി എടുക്കാൻ ഒരൽപ്പം സമയം എടുത്തേക്കാം , എന്നാലും പ്രണയ നൈരാശ്യത്താൽ ആത്മഹത്യക്കു ശ്രമിച്ചേക്കാം എന്ന് മാനസിക നിലയിൽ പെട്ടു പോയ യുവാവിനെ ജീവിതത്തിലേക്ക് മടക്കി വിളിച്ചു കൊണ്ട് വന്ന ആലപ്പുഴക്കാരിയായ ,ചുരുണ്ട മുടിയുള്ള യുവതി ആ ലിസ്റ്റിന് ഏറ്റവും ആദ്യ൦ പേരുള്ള ഒരുവൾ ആണ് . പ്രണയതീക്ഷ്ണതയിൽ ഉരുകിയ ആ യുവാവ് എന്റെ സഹ മുറിയനും ആയിരുന്നു .

ഇടുക്കി ഗോൾഡ്  എന്ന പേര് കേരളത്തിൽ സാധാരണം ആവുന്ന കാലത്തിനു മുന്നേ ചെമ്പകപ്പാറയിൽ നിന്നും
തിരുവനന്തപുരത്തേക്ക് ആ നീല സസ്യത്തെ കൊണ്ടുവരാൻ ധൈര്യം കാണിച്ച , നിത്യ ഹരിത കാമുകനായ യുവാവ് ഇവിടെ എവിടയോ , കാലവും പ്രായവും തൊടാതെ റിയൽ എസ്റ്റേറ്റ് മൊണാർക് ആയി വാഴുന്നുണ്ട് ..

ഓണത്തിന് കൂട്ടുകാരെല്ലാം വീട് പിടിച്ചപ്പോ ഓൺ കാൾ തലയിൽ വീണു ഭ്രാന്തായി റൂമിൽ  ഇരിക്കേണ്ടി വന്ന  ദുഃഖം മറക്കാൻ ടെറസിനു മുകളിലേക്ക് പോകുന്ന പടിക്കെട്ടിൽ കൂട്ടിയിട്ട പഴയ ഫയലുകൾക്കും രസീത് ബുക്കുകൾക്കും തീയിട്ടു സന്തോഷിക്കാൻ ഐഡിയ തന്ന ചെമ്പകപ്പാറക്കാരാ ,  നിനക്ക് നൂറു നന്ദി . തീപ്പെട്ടി എടുക്കാൻ ഞാൻ പോയ പുറകെ റോസാപ്പൂവിനോപ്പം കടന്നു കളഞ്ഞതിനു , എനിക്ക് വീണ്ടു വിചാരം ഉണ്ടാക്കിയതിന് ..., കാത് ലാബിലെ നിൻറെ കണക്കെടുപ്പിലെ തെറ്റുകൾ ഞാൻ കണ്ടു പിടിച്ചതിൻറെ പ്രതികാരം ആയിരുന്നു ആ ഐഡിയ എന്ന് ഞാൻ മുന്നേ ഓർക്കേണ്ടതായിരുന്നു ...

ഒരു പത്തു മിനിറ്റു വെറുതെ കിട്ടിയാൽ  ഒരു മലതന്നെ മറിച്ചു കളയാം എന്ന കോൺഫിഡൻസ് ഉള്ള കണ്ണപ്പനെയും , സാദാ കഞ്ചാവടിച്ച ഭാവത്തിൽ നടക്കുന്ന അതി ബുദ്ധിമാനായ ദാസപ്പനെയും പുറത്താരും വേണ്ടപോലെ അറിഞ്ഞിട്ടോ ആദരിച്ചിട്ടോ ഉണ്ടെന്നു തോന്നുന്നില്ല ..

മലബാറിൽ നിന്ന് വന്നു തിരുവന്തപുരംകാർക്കു മരച്ചീനിയുടെ പര്യായ പദങ്ങളെപ്പറ്റി ക്ലാസ് എടുത്തു അമ്പരപ്പിച്ച അച്ചായാ ,  പിന്നിന്നു വരെ അതോർത്തു ചിരിക്കാതെ ഞാൻ ഒരു കഷ്ണം കപ്പ പോലും കഴിച്ചു തീർത്തിട്ടില്ല ..

ലിബ്രയുടെ ഹാളിൽ  മധുചഷകങ്ങളെ വീണ്ടും നിറക്കാൻ ആവതില്ലാത്തവർക്കു , സിംഗപ്പൂരിൽ നിന്നും ലണ്ടനിൽ നിന്നും  അറുപത്തി ഒൻപതാം നമ്പർ വാറ്റും , കറുപ്പും വെളുപ്പും നായ്ക്കളെയും കൊണ്ട് വന്നു സമ്മാനിചു മനസ്സും , ഗ്ലാസും  നിറച്ച സുരേഷിനെയും (AGFA പ്രോഡക്റ്റ് മാനേജർ ) ,ഡോ : സുർജിത്തിനെയും മറക്കുന്നതെങ്ങിനെ ?

എത്ര വലിയ ആൾക്കൂട്ടത്തിനിടയിൽ നിന്നും തികഞ്ഞ വൈദഗ്ധ്യത്തോടെ  , കള്ളക്കണ്ണെറിഞ്ഞുള്ള പ്രത്യേക നോട്ടത്താൽ ഒരു  ഹൃദയം കൊളുത്തി വലിച്ച ,  രക്തദാഹിയായ പെൺകുട്ടീ , ആയിരക്കണക്കിന്  മൈലുകൾക്കകലെ എവിടെയോ ഒരിടത്തു  ,  ജാക്ക് ഡാനിയലിനൊപ്പം  ഇരുന്നു  നിന്നെ ഇപ്പോഴും  ചിലർ ഓർക്കുന്നുണ്ട് ....

ലോകമെമ്പാടും അംഗങ്ങൾ ഉള്ള "  I  HATE YAHOO MAIL " എന്ന പ്രസ്ഥാനം തുടങ്ങിയത് ശ്രീ ചിത്രയിലെ ഒരു ഹോസ്റ്റൽ മുറിയിൽ ആയിരുന്നു എന്നത് ഒരു പക്ഷെ അധികം ആർക്കും അറിവുണ്ടാവില്ല . പ്രണയാഭ്യര്ഥനയുമായി ഒരു പെൺകുട്ടിക്ക് അയച്ച ഇ മെയിൽ അവൾ ഒഴികെ ശ്രീ ചിത്രയിൽ  കമ്പ്യൂട്ടർ തുറന്ന മറ്റെല്ലാവർക്കും കാണാൻ പറ്റിയതിൽ മനം നൊന്തു ഒരു തൃശൂർക്കാരൻ യുവാവ്  പ്രതികാര ദാഹിയായി തുടങ്ങി വെച്ച ആ മൂവ്‌മെൻറ് , ലോകമെമ്പാടും ഉള്ള യാഹൂ മെയിൽ ഉപഭോക്താക്കളെ  , ജി - മെയിലിൽ എത്തിക്കാൻ തുടക്കം കുറിച്ചതാണ് .  ഇന്ന് ലോകമെമ്പാടും ഉള്ള കോടിക്കണക്കിനു  ജി മെയിൽ ഉപഭോക്താക്കൾ , ഈ മാസ്സ് മൂവ് മെന്റിന് ശേഷം ഉണ്ടായതാണെന്ന് പറയേണ്ടതില്ലല്ലോ ....

പഠനത്തിനും , ട്രൈനിങ്ങിനും ഒപ്പം ഒരു സ്ഥിര ജോലിക്കാരൻ ചെയ്യണ്ടതുപോലെ തന്നെ ജോലികൾ ചെയ്യാൻ നിയോഗിക്കപെട്ട കൂട്ടത്തിൽ പൊതുവായ ഒത്തുകൂടലുകൾ കുറവായിരുന്നു എന്ന് പറയാം.  ഒഴിവുദിനങ്ങളിൽ സന്ധ്യ മയങ്ങിയാൽ വാട്ടർ ടാങ്കിനു മുകളിൽ കൂടിയിരുന്ന ചിലരെങ്കിലും അപൂർവ പ്രതിഭകൾ ആയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ , ലേഡീസ് ഹോസ്റ്റലിലെ ജാലകങ്ങളിൽ വീണ നിഴലുകളുടെ പ്രത്യേകതയിൽ നിന്നും , അഴക്അളവുകളിൽ നിന്നും ആളെ തിരിച്ചറിയാനും മാത്രം നിരീക്ഷണ വൈഭവം ഉള്ള മിടുക്കന്മാർ .

പ്രഭാകരൻ ചേട്ടൻ  നടത്തുന്ന ക്യാന്റീനിലെ പൊതുവായ ഭക്ഷണ സമയത്തെ  ഒഴിച്ച് നിർത്തിയാൽ മറ്റു ഒത്തുകൂടലുകളിൽ നിന്നും മനഃപൂർവം ഒഴിഞ്ഞു നിന്നവർ എന്ന ചീത്തപ്പേര് റേഡിയോളജി ക്കാർക്ക് ഉണ്ടെന്നു എന്നത് പരമ സത്യം . അത് വാഷിംഗും, സ്കാനിങ്ങും , പ്രസെന്റേഷനും മാത്രം ആയിരുന്നില്ല , ഇന്റർകോമിൽ പ്രണയപുഷ്പങ്ങളുടെ വിത്തെറിയാൻ അക്ഷമരായി ക്യൂ നിൽക്കുന്നവരെക്കാൾ ഒരു പടി കൂടി കടന്നു , അതിന്റെ ജൈവപരമായ പ്രയോഗികതയെ പറ്റി പഠിക്കാൻ സമയം കണ്ടെത്തിയവർ ആയിരുന്നു അവർ എന്ന് ഈ വൈകിയ വേളയിൽ എങ്കിലും നിങ്ങൾ മനസിലാക്കണം  . സുഗന്ധ വാഹിനിയായ മൈസൂർ മല്ലികകൾ പൂത്തുലഞ്ഞ ആ കാലം കഴിഞ്ഞിട്ടു അധികം നാളുകൾ ആയിട്ടില്ല ,ആ സുഗന്ധം നുകഞ്ഞവർ ഒക്കെ മധ്യവയസ് പോലും കാണാത്ത യുവാക്കൾ ആയി ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിക്കുന്നുണ്ട് . ചിലരൊക്കെ ശ്രീ ചിത്രയിലും , ഗതകാല സ്മരണകൾ അയവിറക്കി നടക്കുന്നുണ്ട് എന്നത് പരമമായ സത്യം മാത്രം .

എഴുതി നിറക്കാൻ ഓർമ്മകൾ ഇല്ലാത്തതുകൊണ്ടല്ല , അപരന്റെ തലച്ചോറിൽ അവ ഉണ്ടാക്കാൻ ഇടയുള്ള അസൂയയെ വെറുക്കുന്നത് കൊണ്ട്  മാത്രം ആണ് ഇത് ഇവിടെ നിർത്തുന്നത് , ആ ഓർമ്മകൾ ഞങ്ങളുടേത് മാത്രം ആയിരിക്കണം എന്ന സ്വാർത്ഥത കൊണ്ട് ... .

 ഒരു നൂറു സുദൃഡമായ സുഹൃത് - വ്യക്തി ബന്ധങ്ങൾ തന്നതിനൊപ്പം , ഹൃദയത്തോട് ചേർത്തുവെച്ച ഓർമ്മകളെയും ,  വ്യക്തികളെയും ആണ് ആ രമണീയമായ കാലം ജീവിതത്തിനു നൽകിയത്  , അവർക്കിടയിൽ നിന്നും തിടുക്കത്തിൽ മാറിനടന്ന സീൻസിനെ പ്രത്യേകം ഓർമിക്കുന്നു .

ശ്രീചിത്ര ഒരു വികാരമാണ് എന്നൊന്നും പറയാനില്ല , പക്ഷെ ഒന്നര പതിറ്റാണ്ടിനിപ്പുറത്തും ശ്രീചിത്രക്കാരുടെ സുഹൃത് സദസ്സുകളിൽ എത്ര പറഞ്ഞാലും മതിവരാത്ത സ്ഥിരം  കഥകൾ , ഞങ്ങളുടെ ഒക്കെ നല്ലപാതികളെ അടക്കം പലരെയും  വെറുപ്പിക്കുന്നുണ്ട്  , അസൂയപ്പെടുത്തുന്നുണ്ട് എന്നത്  കൊണ്ട് മാത്രം അനല്പമായ സന്തോഷത്തോടെ പറയുന്നു  " അതിസുന്ദരം , ഒരു ശ്രീചിത്ര കാലം "

p.s : ഇത് വായിച്ച ചിലർക്കെങ്കിലും ദേഷ്യമോ , ഇഷ്ടക്കേടോ  തോന്നാം എന്ന് ഞാൻ മനസിലാക്കുന്നു . അവരോടൊക്കെ ശ്രീ , മത്തായിയുടെ നിർദേശം ഓർമിക്കാൻ  താത്പര്യപ്പെടുന്നു ...
: Picture Courtesy:  Sanoj Varghese

Thursday, April 14, 2011

എന്നാലും എന്റെ കര്‍ത്താവെ

പഠനത്തിനായി (????) തിരുവനന്തപുരത്ത് ശ്രീ ചിത്രയില്‍ ഉള്ള സമയം . ഹോസ്റ്റല്‍ താമസവും , നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യവും ചേര്‍ന്ന് അര്‍മാദിക്കുന്ന ലോകം . കൂടെ ഉള്ളവര്‍ അലമ്പിന്റെ ആശാന്മാര്‍ ആയതു കൊണ്ട് കമ്പനി ഇല്ലെന്നുള്ള വിഷമം ഒട്ടും അലട്ടിയില്ല . ഇതില്‍ അലമ്പില്‍ ഉസ്താദ്‌ ആയ ഒരു ത്രിശുര്‍ക്കാരന്‍ ഒരു ദിനം രാവിലെ പറഞ്ഞ വാക്കുകള്‍ ഞങ്ങള്‍ക്കൊക്കെ ഹൃദയാഘാതം ഉണ്ടാക്കികളഞ്ഞു. അവന്‍ പോട്ടയില്‍ ധ്യാനത്തിന് പോകുന്നുവത്രെ . ഇനി നല്ലവനായി ദൈവ ഭയത്തോടെ ജീവിക്കാന്‍ തീരുമാനിച്ചു ,അതുകൊണ്ട് അവനെ അലമ്പ് കൂട്ടിനു ഇനി പ്രതീക്ഷിക്കേണ്ട . ഞങ്ങള്‍ക്ക് കുറെ ദിവസത്തേക്ക് ആ വാര്‍ത്ത‍ വിശ്വസിക്കാനായില്ല എങ്കിലും , മരണവീടുകളില്‍ കുറെ ദിവസത്തിന് ശേഷം ചിരികളികള്‍ തിരികെ വരുംപോലെ പൂര്‍വാധികം അലമ്പ് ഞങ്ങള്‍ക്ക് തുടരേണ്ടി വന്നു .
ഈ കഥാപാത്രം ധ്യാനം കൂടി തിരികെ വന്ന ശേഷം , രാവിലെ എണീക്കുക , പ്രാര്‍ത്ഥിക്കുക , ചീത്ത പറയാതിരിക്കുക , മദ്യപിക്കാതിരിക്കുക തുടങ്ങിയ ദുര്‍ ഗുണങ്ങള്‍ തുടങ്ങി വെച്ചു, അത് മുറിയന്
കൂടെ ശല്യമായി തുടങ്ങി .കൂടാതെ രാവിലെ പഠനത്തിനു പോകും മുന്‍പേ ബൈബിള്‍ വചനങ്ങള്‍ ചെറു കടലാസുകളില്‍ എഴുതി നിറച്ച പെട്ടിയില്‍ നിന്നും ഒരു വചനം എടുത്തു വായിച്ചു മാത്രമേ പോകൂ എന്ന ശീലവും തുടങ്ങി .
എന്ത് പറയാന്‍ പരോപകാരമേ പാപം , പുണ്യമേ പര പീഡനം എന്ന മഹല്‍ വചനത്തില്‍ വിശ്വസിക്കുന്ന ഞങള്‍ ഇവനെ പതിയെ ചൊറിഞ്ഞു തുടങ്ങി . എത്ര മൂടി വെച്ചാലും ഇഷ്ടന്റെ പഴയ ശീലങ്ങള്‍ അത് മൂലം തിരികെ വരുന്ന ലക്ഷണം കണ്ടു തുടങ്ങുകയും ചെയ്തു , അതായതു ഒളിഞ്ഞു പോയി പുകവലി നടത്തുക , രാത്രിയില്‍ പോയി ഫാഷന്‍ ചാനെല്‍ കാണുക എന്നിങ്ങനെ . ഏതാണ്ട് രണ്ടു ആഴ്ച കൊണ്ട് അയാള്‍ മുക്കാല്‍ പങ്കും തിരികെ വന്നു കഴിഞ്ഞു , എന്നാലും ബൈബിള്‍ വചനം വായന എന്നും രാവിലെ തുടര്ന്നു .

ഒരു ദിവസം രാവിലെ ബൈബിള്‍ വചനം എടുത്ത അവനു കിട്ടിയത് ഇങ്ങനെ " ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തും " , നിരാശനായ ഇയാള്‍ അത് തിരിച്ചു വെച്ചു വേറെ ഒരെണ്ണം എടുത്തു . അതിങ്ങനെ " അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത് "

നിയന്ത്രണം വിട്ടു പോയ പാവം ബൈബിള്‍ പെട്ടി വെച്ചിട്ട് കര്‍ത്താവിന്റെ ഫോട്ടോയെ നോക്കി ഇങ്ങനെ ഒരു ടെയലോഗ് " എന്റെ കര്‍ത്താവെ നിനക്കെന്നെ ഒരു ദിവസം എങ്കിലും ഒന്ന് നല്ലവന്‍ ആക്കാമോ ? അല്ലെകില്‍ വേണ്ട ഒരു മണിക്കൂര്‍ എങ്കിലും ? അതിലും കൂടുതല്‍ കപ്പാസിടി ഒന്നും നിനക്കില്ല എന്നെനിക്കറിയാം . "



വാല്‍ : വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഇദ്ദേഹത്തിന്റെ കുമ്പസാരം " അളിയാ അന്ന് ജെസ്സി പറഞ്ഞിട്ടാണ് ഞാന്‍ ധ്യാനിക്കാന്‍ പോയത് .അന്ന് അഞ്ചു ദിവസം അവളും ധ്യാനം കൂടാന്‍ വന്നിരുന്നു "

Saturday, October 2, 2010

വിശപ്പ്‌

ആദ്യമായി ജോലി കിട്ടിയത് രണ്ടായിരത്തി ഒന്നില്‍ ആണ് . തൃശ്ശൂരെ ഒരു പ്രശസ്ത ആശുപത്രിയില്‍ . ജോലി കിട്ടിയിട്ട് വേണം കറങ്ങാന്‍ എന്ന് മുന്‍പേ തീരു മാനിചിരുന്നത് കാരണം ശനിയും ഞായറും യാത്രയോട് യാത്ര . ഷോര്‍ണൂര്‍ പോയിട്ട് ഒരു ദിനം തിരികെ വരുമ്പോള്‍ വടക്കാഞ്ചേരി അടുത്ത് ഒരു ലെവല്‍ ക്രോസ്സില്‍ ബസ്‌ നിര്‍ത്തി ഇട്ടിരിക്കുന്നു . ട്രെയിന്‍ വരുന്നതും കാത്തു വലിയ ക്യൂ രണ്ടു സൈഡിലും . അതിനിടയില്‍ കടല , മിട്ടായി ,ലോട്ടറി വില്പനക്കാര്‍ കച്ചവടം തകര്‍ക്കുന്നു . പൊതുവേ ഈ വകയിലോന്നും താല്പര്യം കാട്ടാതെ ഞാന്‍ വെളിയില്‍ നോക്കി ഇരിക്കുകയാണ് .ഒരു ലോട്ടറി കച്ചവടക്കാരന്‍ ബസിന്റെ മുന്‍ വാതിലില്‍ കൂടെ കയറി . ഒരു കൈയും ഒരു കാലും ഇലാത്ത മനുഷ്യന്‍ ഊന്നു വടി പിടിച്ചു നില്‍ക്കുകയാണ് .വെറുതെ കൊടുക്കാന്‍ പറ്റുന്ന സഹതാപം മാത്രം ഞാന്‍ അടക്കം എല്ലാവരുടെയും മുഖത്തുണ്ട്‌ .അയാള്‍ തന്റെ കഥ പറയുകയാണ്‌ . " സുഹൃത്തുക്കളെ ഞാന്‍ ഒരു തയ്യല്‍ കാരന്‍ ആയിരുന്നു .നന്നായി അധ്വാനിച്ചു എന്റെ കുടുംബം നോക്കിയിരുന്ന ആള്‍ ആണ് ഞാന്‍ . ഒരിക്കല്‍ റെയില്‍വേ ട്രക്കിനടുത്തു കൂടി വരുമ്പോള്‍ രക്ത സമ്മര്‍ദം കൂടി ബോധ ശൂന്യനായി ഞാന്‍ ട്രാക്കില്‍ വീണു . ആരും കാണാതിരുന്നത് മൂലം ഒരു ട്രെയിന്‍ കയറി എന്റെ കൈകാലുകള്‍ നഷ്ടപ്പെട്ടു . എനിക്ക് ഇനി പഴയ തൊഴില്‍ ചെയ്യാനാവില്ല . ഒടുവില്‍ കുടുംബം പുലര്‍ത്താന്‍ എനിക്ക് ഈ തൊഴിലില്‍ വരേണ്ടി വന്നു . മറ്റുള്ളവരുടെ മുന്നില്‍ വെറുതെ കൈ നീട്ടുന്നതിലും എത്രയോ ഭേദമാണല്ലോ ഇത് . നിങ്ങളില്‍ കഴിവുള്ളവര്‍ ഒരു ടിക്കറ്റ്‌ എടുത്തു എന്നെ സഹായിക്കണം . വിശപ്പ്‌ എല്ലാവര്ക്കും ഒരു പോലെ ആണല്ലോ സഹോദരന്മാരെ .


എന്റെ ഏറ്റവും വലിയ തിരിച്ചറിവ് അതായിരുന്നു