Wednesday, March 6, 2019

ബൊക്കാറോ എക്സ്പ്രസ്സും ആലപ്പുഴയും

ബൊക്കാറോ എക്സ് പ്രസ്സും   ആലപ്പുഴ റെയിൽവേ സ്റ്റേഷനും
———————————————————
പേര് കേക്കുമ്പോൾ  തന്നെ ഒരു ഇതൊക്കെ തോന്നുന്ന ഈ  ട്രെയിൻ  , ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിച്ചു വടക്കെവിടെയോ ഉള്ള ബൊക്കാറോ സ്റ്റീൽ സിറ്റി എന്ന സ്ഥലത്തേക്കുള്ള എക്സ്പ്രസ്സ്  ട്രെയിൻ ആണെന്നും , രാവിലെ കൃത്യം ആറുമണിക്ക് ആലപ്പുഴ നിന്നും സ്റ്റാർട്ട് ചെയ്‌താൽ പിന്നെ എറണാകുളത്തേ  ഇതു നിർത്തു എന്ന പ്രാഥമിക  വിവരങ്ങൾ അറിയാം എന്നല്ലാതെ  ആലപ്പുഴയിൽ ജീവിച്ച കാലത്തൊന്നും ഇതിനെ ഞാൻ നേരിട്ട് കണ്ടിരുന്നില്ല .

എന്നും രാവിലെ നീണ്ട ചൂളം വിളികളാൽ  ആലപ്പുഴയിൽ നിന്നും പുറപ്പാട് അറിയിച്ചും  , ചുരുങ്ങിയ സമയത്തിനുള്ളിൽ  അല്പം അകലെ മാത്രമുള്ള റെയിൽവേ ട്രാക്ക്  വിറപ്പിച്ചു ശബ്ദകോലാഹലത്തോടെ  പാഞ്ഞു അകന്നും , എന്നെങ്കിലും ലേറ്റ് ആയാൽ " ഇന്ന് ബൊക്കാറോ ലേറ്റ് ആണല്ലോ " എന്ന  എന്തിനെന്നറിയാതെ ആത്മഗതങ്ങൾ കൊണ്ടും , ഇത് ഞങ്ങടെയൊക്കെ ദൈനംദിന ജീവിതത്തിലെ ഒരു അദൃശ്യ    സാന്നിധ്യം ആയി നിന്നിരുന്നു .

വർഷങ്ങൾ പിന്നിട്ടു  ജീവിതം പലവഴി തിരിഞ്ഞു ഒടുവിൽ ഒരു കമ്പനിയിൽ കസ്റ്റമർ സപ്പോർട്ട് എന്ന യാത്ര ഏറെ ഉള്ള ജോലി ആയി ഇന്ത്യയുടെ പലഭാഗത്തും യാത്ര തുടങ്ങി . അങ്ങനെ 2004 ൽ ,ഭുവനേശ്വറിൽ  ഒരാഴ്ച ചിലവഴിച്ച ശേഷം ധൻബാദ് എന്ന പട്ടണത്തിലേക്കു യാത്ര തിരിച്ചു .  രാത്രി വൈകി യാത്ര തുടങ്ങുന്ന  ഒരു ട്രെയിനിൽ , ഹൗറയിൽ ഇറങ്ങി  അല്പം കാത്തിരിപ്പിന് ശേഷം ധൻബാദിലേക്കു പോകാൻ ആയിരുന്നു പ്ലാൻ . സപ്പോർട്ട് ടീമിന്റെ  യാത്ര നിർദേശം ," ധൻബാദ് ആണ് സ്ഥലം , ഒരല്പം ശ്രദ്ധിക്കുന്നത് നല്ലതാണ് " എന്ന് ആയിരുന്നു  .
തണുത്തു മരവിച്ച  ഒരു  ദിവസം , നേരം വെളുത്തിട്ടും അന്തരീക്ഷത്തിൽ കട്ടപിടിച്ചു നിൽക്കുന്ന പുകമഞ്ഞു പുറത്തുള്ള കാഴ്ച്കൾ ഒക്കെ മറച്ചിരുന്നു . നീണ്ട യാത്രക്ക് ശേഷം  സ്റ്റേഷൻ എത്താറായി എന്ന് സൂചിപ്പിക്കുംപോലെ ട്രെയിനിന്റെ വേഗം മന്ദ ഗതിയിലായി , എണ്ണമില്ലാതെ കിടക്കുന്ന പാളങ്ങൾ മാറിമാറി ഏതോ പ്ലാറ്റഫോമിലേക്കു പതിയെ അടുക്കുകയാണ് എന്ന് തോന്നുംപോലെ ചക്രങ്ങൾ വിചിത്ര സ്വരങ്ങൾ കേൾപ്പിച്ചുകൊണ്ടിരുന്നു . അക്ഷമയോടും , മുൻപ് കിട്ടിയ മുന്നറിയിപ്പുകാരണം അല്പം പരിഭ്രമത്തോടും കൂടെ ഞാൻ ജനാലയിലൂടെയും , ബോഗിയുടെ വാതിലിലൂടെയും മാറി മാറി പുറത്തെ കാഴ്ചകൾ നോക്കി കൊണ്ടിരുന്നു , സ്റ്റേഷന്റെ ബോർഡ് ഇതുവരെ കാണാൻ പറ്റിയിട്ടില്ല . ചുറ്റുപാടും ഉള്ള ട്രാക്കുകളിൽ എൻജിനുകളും , ബോഗികളും ,അവയ്ക്കു  പിന്നിലെ മഞ്ഞ എക്സ്  ചിത്രവും കാണാൻ തുടങ്ങി . കൗതുകത്തോടെ റെയിൽവേ സ്റ്റേഷന്റെ പേര് ബോഗിയിൽ എഴുതിയിരുന്നത് വായിക്കാൻ നോക്കിയിരുന്ന ഞാൻ ആദ്യം കണ്ടത്  ,  മഞ്ഞ നെയിം ബോർഡിൽ എഴുതിയ കറുത്ത മലയാളം അക്ഷരങ്ങൾ ആണ് , "ആലപ്പുഴ - ധൻബാദ്- ആലപ്പുഴ , ബൊക്കാറോ എക്സ് പ്രസ്സ്  " . അപ്രതീക്ഷിതമായ ആ കാഴ്ച്ച എന്തിനാണോ എന്തോ എനിക്ക് ഭയങ്കര സന്തോഷം  തന്നു  , അടുത്തറിയുന്ന ആരോ ഒരാളെ തീരെ  പ്രതീക്ഷിക്കാത്ത സമയത്തും , സന്ദർഭത്തിലും കണ്ടുമുട്ടിയലെന്നവണ്ണം  ഉള്ള സന്തോഷം ..

"ഓക്കേ , ഇതിവിടെ എഴുതിയിടാൻ എന്തേലും കാരണം "

" പ്രത്യേകിച്ചൊന്നും ഇല്ല , ജോലിക്കു പോകാതെ വീട്ടിൽ ഇരുപ്പു തുടങ്ങിയപ്പോൾ കണ്ടു തീർത്ത സിനിമകളിൽ ഒന്നായ , ഗാങ്സ് ഓഫ് വസിപ്പൂർ ൽ ഒരു പോലീസ് സ്റ്റേഷന്റെ ബോർഡിൽ , ജില്ല : ധൻബാദ് , എന്ന് കണ്ടപ്പോൾ ഓർത്തതാണ് "

" അത്രേയുള്ളു "

"അത് മാത്രമല്ല , ഇന്ന് ഒക്ടോബര് 16 ,അല്ലെ ? "

"അതേ "

"ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ഉൽഘാടനം ചെയ്തിട്ട് ഇന്ന് 28 വര്ഷം  തികയുകയാണ് . എറണാകുളം മുതൽ കായംകുളം വരെയുള്ള ,തീരദേശ റെയിൽ പാതയിലെ ആദ്യപാദം ആയിരുന്ന ആലപ്പുഴ - എറണാകുളം ലൈൻ യാത്രക്ക് തുറന്നതു 1989 , ഒക്ടോബര് 16 നു ആയിരുന്നു , പിന്നീട് 1992 ൽ ഈ പാത  കായംകുളം വരെ നീട്ടി.ഈ റൂട്ടിൽ   മേജർ സ്റ്റേഷനുകൾ ആയ ആലപ്പുഴ , ചേർത്തല , ഹരിപ്പാട് അടക്കം ,18 സ്റ്റേഷനുകൾ ഉണ്ട് , . 100 കിലോമീറ്റര് ഉള്ള , വൈദ്യുതീകരിച്ച ഈ തീരദേശ റെയിൽ പാതയിലൂടെ ,ഇപ്പോൾ ഇരുപതോളം
എക്സ് പ്രസ്സ്  ട്രെയിനുകളും  , ഏറെ പാസഞ്ചർ ട്രെയിനുകളും ഓടുന്നുണ്ട് .

ആലപ്പുഴയിൽ നിന്നും ആദ്യം സർവീസ് ആരംഭിച്ച എക്സ്പ്രസ്സ് ട്രെയിനുകളിൽ ഒന്നാണ് ബൊക്കാറോ
എക്സ് പ്രസ്സ്  എന്നറിയപ്പെടുന്ന  ആലപ്പി - ധൻബാദ്  എക്സ് പ്രസ്സ്

 ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് സ്പോട് ആയി മാറാൻ ആലപ്പുഴയ്ക്ക് സഹായകം ആയതും  , വിവിധ  ആവശ്യങ്ങൾക്കായുള്ള   യാത്രകൾ ഏറെ സൗകര്യപ്രദം ആക്കി മാറ്റിയതും  ഈ റെയിൽ പാതയും സ്റ്റേഷനും ആണ് .

ആലപ്പുഴ റെയിൽവേ സ്റ്റേഷനും , തീരദേശ റെയിൽ പാതക്കും  ഇരുപത്തി എട്ടാം പിറന്നാൾ ആശംസകൾ .സുന്ദരിയായും , നിത്യ യൗവ്വനയുക്തയായും എക്കാലവും നിന്നെ കാണാൻ സാധിക്കട്ടെ എന്ന്  അത്യാഗ്രഹം മാത്രം ....

കാവേരി

"രാത്രി പന്ത്രണ്ടു മണിക്ക് മുന്നേ ആഹാരം കഴിക്കണം , പിന്നെ കഴിക്കരുത് . രാവിലെ
ആറു  മണിക്കു മുന്നേ കാപ്പിയോ ചായയോ ആവാം . ഏഴര മണിക്ക് വാർഡിൽ റിപ്പോർട്ട് ചെയ്യണം , അതുവരെ വെള്ളം കുടിക്കാം, ഓപ്പറേഷൻ കഴിഞ്ഞു അന്നേദിവസം വൈകുന്നേരത്തോടെ  തിരികെ പോവാം , എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കുക "

നിർദ്ദേശ രേഖയും വായിച്ചു ഞാൻ ഇരിക്കാൻ തുടങ്ങീട്ട് കുറച്ചായി , ഓപ്പറേഷന് പേടി ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. ധൈര്യമുണ്ടോ എന്ന് ചോദിച്ചാൽ അല്പം ധൈര്യക്കുറവുണ്ട് താനും . പിന്നെ ഒരു കാര്യം മാത്രമാണ് താല്പര്യം  തോന്ന്നിപ്പിക്കുന്നതു , അനസ്തേഷ്യ . പണ്ടെന്നോ വായിച്ചതാണ് , മയങ്ങാനുള്ള മരുന്ന് കുത്തി വെച്ചാൽ നല്ല സുന്ദരമായ , വിചിത്രമായ സ്വപ്‌നങ്ങൾ കാണാം എന്ന് ,അതൊന്നു അനുഭവിച്ചാൽ കൊള്ളാം എന്നുമുണ്ട് .

നിർദ്ദേശിച്ച പോലെ പ്രീ സർജിക്കൽ വാർഡിൽ ചെന്ന്  റിപ്പോർട്ട് ചെയ്തു , ഡ്രസ്സ് ഒക്കെ മാറി ഹോസ്പിറ്റൽ ഗൗണും നാപ്പി മാതിരി ഒരു ഇന്നർ വെയറും തന്നു , നല്ല ഇറുകിയ രണ്ടു സോക്സും . രണ്ടു നഴ്സുമാർ മാറി മാറി വന്നു പേരും ,വിലാസവും ഒക്കെ ചെക്ക് ചെയ്തു . മൂന്നാമത് വന്നവൾ ഒരു മുട്ടൻ സൂചി കൊണ്ട് കൈയിൽ കുത്തി ചോരയും എടുത്തു . കുത്തു കണ്ടപ്പോൾ ഓർമവന്നത് , മൃഗഡോക്ടർ പശുവിന്റെ കഴുത്തിൽ സൂചി കുത്തി കേറ്റുന്ന കാഴ്ചയാണ് ,  അമ്മാതിരിയാണ് ആയമ്മേടെ സ്കിൽ ,നല്ല  വേദനയും .

പിന്നെ അനസ്തറ്റിസ്റ്റും , സർജനും വന്നു കാര്യങ്ങൾ ഒന്നൂടെ വിശദീകരിച്ചു  . ശേഷം പ്രീപറേഷൻ  ഏരിയയിൽ , ഇപ്പറഞ്ഞതൊക്കെ  പിന്നെയും നടന്നു  സൂചി ഒഴിച്ച് . കുറെ പരിചിത മുഖങ്ങൾ , ഒന്നുരണ്ടു പേര് വന്നു കുശലം ചോദിക്കുകയും , പേടി ഉണ്ടോ എന്നൊക്കെ അന്വേഷിക്കുകയും ചെയ്തു .

അടുത്ത സീൻ ഓപ്പറേഷൻ തിയേറ്ററിൽ ആണ് , സിനിമയിൽ കാണുമ്പോലെ മോളിൽ ഒരു ലൈറ്റ് ഒക്കെ യുണ്ട് ,  കഷ്ടിച്ച് ഒതുങ്ങി കിടക്കാവുന്ന ഒരു ടേബിളും .

ഒരു സൂചി കൂടെ വേണം , ഇത്തവണ മയക്കുന്ന മരുന്ന് കടത്തി വിടാനാണ് , കൈപ്പത്തിക്ക് പുറകിൽ ഒരു ചുവന്ന സൂചി , നേരിയ വേദന മാത്രം .

" നിങ്ങൾ ഇന്ത്യയിൽ നിന്നാണോ ?" താടിക്കാരൻ അനസ്തറ്റിസ്റ്റിന്റെ ചോദ്യം .

"അതെ"

" ഓപ്പറേഷന്റെ സമയത്തു നിങ്ങൾക്കിഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുന്നത്  റിക്കവറി യെ  സഹായിക്കും എന്ന് ഇപ്പോൾ ഒരു  റിസേർച് തെളിയിച്ചിട്ടുണ്ട് , അതുകൊണ്ടു ഇവിടെ ഞങ്ങൾ എല്ലാ രോഗികൾക്കും അവർക്കിഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ട് "

"അതു കൊള്ളാമല്ലോ "

"ബോളിവുഡ് പാട്ടുകൾ വെക്കട്ടെ ? "

" മലയാളം പാട്ടു  കിട്ടുമോ ?"

" മല.. , മല.. ലാ , മലാല ....., ഇതേതു ഭാഷ ? "

"മലയാളം , ഫ്രം കേരള "

" താങ്കൾ തന്നെ സെലക്ട് ചെയ്തോളു  എന്ന് പറഞ്ഞു അയാൾ ഐപാഡ് എന്റെ കൈയിൽ തന്നു , എവർഗ്രീൻ മലയാളം സോങ്‌സ് നോക്കി രവീന്ദ്രൻ ഗാനങ്ങൾ തന്നെ സെലക്ട് ചെയ്‌തു , സിറിയക്കാരൻ  സർജനും , ബ്രിടീഷുകാരൻ അനസ്തറ്റിസ്റ്റും , ഫിലിപ്പീൻസ്കാരി  നഴ്സും കേൾക്കട്ടെ നമ്മടെ മലയാളം ...

പാട്ടുപാടുന്ന ഐപാഡ് തലയിണക്കടിയിൽ വെച്ച് തന്നു , നല്ല രസം , പാട്ടു മൂളിക്കൊണ്ടു കിടന്നു  ...

പാല് കലക്കിയ പോലെ ഒരു മരുന്ന് കൈയിലേക്ക് കടത്തി വിടുന്നത് കാണാം . പതിയെ കണ്പോളകൾക്കു കനം വെച്ച് തുടങ്ങി , കാഴ്ച മങ്ങുന്നുണ്ടോ എന്നൊരു സംശയം .
പണ്ടെപ്പോഴോ  ഭാംഗ്  കലക്കിയ പാല് കുടിച്ച പോലെ ഒരു ലൈറ്റ് ഫീലിംഗ് ... മയങ്ങി പ്പോയി ,

" കാവേരി പാടാമിനി , സഖി നിൻ ദേവന്റെ സോപാനമായ് ...

  ആരോമലേ  അലയാഴി തൻ , ആനന്ദമായ്  അലിയുന്നു നീ

ആശ്ലേഷ മാല്യം സഖീ ചാർത്തൂ .........................."

"യു സിങ് വെരി വെൽ ...."

 കണ്ണ് തുറന്നു നോക്കുമ്പോൾ റിക്കവറി റൂമിലെ നേഴ്സ് ആണ് , പാട്ടു തീർന്നിരിക്കുന്നു ....

" യൂ വെയർ സിംഗിംഗ് ദിസ്  സോങ് വെരി വെൽ ......... "

" റിയലി ..."

" യെസ് , ബിലീവ്  മി
, യു നെവർ സ്റ്റോപ്പ്ഡ് സിംഗിംഗ് ഇറ്റ്  ഫോർ ഓവർ ആൻ ഔർ ”

തലക്കാവേരിയിൽ നിന്നും  തുടങ്ങി  , എണ്ണൂറു കിലോമീറ്റര് ഒഴുകി കാവേരിപൂം പുഹാറിൽ എത്തി ബംഗാൾ ഉൾക്കടലിൽ ചേർന്നവളെ പറ്റി  , മലയാളം അറിയാത്തവർക്കിടയിൽ ,  ഒരു മണിക്കൂറിനു മേൽ  ഞാൻ പാടി തകർത്തുവത്രെ ..........

ശ്രീ ചിത്ര

കിണർ ഹോസ്റ്റലും , ചില ശ്രീ ചിത്ര ഓർമകളും
-----------------------------------------------------------------------------
ശ്രീചിത്രയിൽ ഉള്ള പലവിധ കോഴ്സുകൾ ചെയ്ത എല്ലാവര്ക്കും പൊതുവായി ഓർമ്മകൾ ഉള്ള ഇടമാണ് അവിടെയുള്ള ഹോസ്റ്റലുകൾ , പ്രത്യേകിച്ചും വിചിത്രമായ ആകൃതിയിൽ ശ്രദ്ധിക്കപ്പെട്ട മെൻസ് ഹോസ്റ്റൽ .
എല്ലായിടത്തുമെന്ന പോലെ സ്വതന്ത്ര ആൺ ജീവിതത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ കാലത്ത്തിന്റെ ദൃക് സാക്ഷി  ആയി വര്ഷങ്ങളായി നിലകൊണ്ടിരുന്ന ആ കെട്ടിടങ്ങൾ പൊളിച്ചു മാറ്റപ്പെടുകയാണ് , പുതിയ ഇടങ്ങൾ ഉണ്ടാക്കപെടുവാൻ .അചേതനമായ ആ കെട്ടിടങ്ങളോടൊപ്പം അദൃശ്യമായി നിൽക്കുന്നത് ഒരു നൂറായിരം ഓർമ്മകൾ ആണ് , നിറങ്ങളും ഗന്ധങ്ങളും നിറഞ്ഞവ ...

രണ്ടു വര്ഷം എന്നത് വളരെ കുറഞ്ഞ കാലയളവ് ആണെങ്കിലും , ആ നാളുകൾ അവിടെ തന്ന അനുഭവങ്ങൾ , ഏറ്റക്കുറച്ചിലുകൾ ഉണ്ടയേക്കാം എങ്കിലും, ഒരുപക്ഷെ ഒരായുസ്സ് മൊത്തം മനസും ജീവിതവും നിറച്ചതായിരിക്കും അവിടെ കഴിഞ്ഞ ഞാൻ അടക്കം ഉള്ള  പലർക്കും ..

ഗൃഹാതുരത്വം എന്ന വാക്ക് എത്രത്തോളം ഇവിടെ അനുയോജ്യം എന്ന് അറിയില്ലെങ്കിലും , ഒരു പതിറ്റാണ്ടിനിപ്പുറത്തും ആ ഹോസ്റ്റലിൽ കഴിഞ്ഞ  രണ്ടാമതൊരാൾ ഉൾപ്പെടുന്ന സുഹൃത് സദസ്സുകൾ ആ ഓർമകളെ സജീവമാക്കാതെ പോകാറില്ല . പുതു മഴയിൽ വിടർന്ന ഹരിത മുകുളങ്ങൾ പോലെ , വ്യത്യസ്തവും കൗതുകവും നിറഞ്ഞ ഓർമകളും അനുഭവങ്ങളും ആ സദസ്സുകളെ ജീവസ്സുറ്റതാക്കിക്കൊണ്ടിരിക്കും എന്നുറപ്പാണ് .

അതിന്റെ  വിചിത്രമായ ഒരു ആകൃതി യാണ് ആദ്യ കൗതുകം ,  കിണറ്റിലേക്ക് നോക്കിയാൽ എന്നപോലെ , വൃത്താകൃതിയിൽ പരസ്പരാഭിമുഖമായി നിൽക്കുന്ന മുറികൾ . അതിലേറെ ആദ്യകൗതുകം അതിലെ അന്തേവാസികൾ ആയിരുന്നു , കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള  ഇതുവരെ ഒരിക്കലും കേട്ടിട്ടില്ലാതെ സ്ഥലങ്ങളിൽ നിന്നും , വിചിത്ര മലയാളം സംസാരിക്കുന്നവർ , കൊങ്ങിണി , തമിഴ് , തെലുങ്ക് മുതൽ ബർമീസും വടക്കു കിഴക്കൻ ഇന്ത്യയിലെ ലിപിയില്ലാത്ത  ഗോത്രഭാഷകൾ  സംസാരിക്കുന്നവരെ കൊണ്ട് നിറഞ്ഞിരുന്നു ആ മുറികൾ .
ആൺകുട്ടികളുടെ ഹോസ്റ്റൽ എന്ന് പേരെങ്കിലും ,ഒന്നോ രണ്ടോ മുറികൾ എതിർ ലിംഗങ്ങളെ കൊണ്ട് നിറച്ചു പലരുടെയും കണ്ണും  മനസും നിറക്കാൻ അക്കൊമൊഡേഷൻ ഓഫീസർമാർ ശ്രദ്ധിച്ചിരുന്നു എന്നത് നന്ദിയോടെ സ്മരിക്കുന്നു .

ഓരോ നിലയിലും പൊതുവായി നൽകിയിരിക്കുന്ന ഇന്റർകോം കണക്ഷനുകളിൽ പൊട്ടിമുളച്ചതും പൂവിട്ടതുമായ പ്രണയങ്ങൾ എണ്ണി എടുക്കാൻ ഒരൽപ്പം സമയം എടുത്തേക്കാം , എന്നാലും പ്രണയ നൈരാശ്യത്താൽ ആത്മഹത്യക്കു ശ്രമിച്ചേക്കാം എന്ന് മാനസിക നിലയിൽ പെട്ടു പോയ യുവാവിനെ ജീവിതത്തിലേക്ക് മടക്കി വിളിച്ചു കൊണ്ട് വന്ന ആലപ്പുഴക്കാരിയായ ,ചുരുണ്ട മുടിയുള്ള യുവതി ആ ലിസ്റ്റിന് ഏറ്റവും ആദ്യ൦ പേരുള്ള ഒരുവൾ ആണ് . പ്രണയതീക്ഷ്ണതയിൽ ഉരുകിയ ആ യുവാവ് എന്റെ സഹ മുറിയനും ആയിരുന്നു .

ഇടുക്കി ഗോൾഡ്  എന്ന പേര് കേരളത്തിൽ സാധാരണം ആവുന്ന കാലത്തിനു മുന്നേ ചെമ്പകപ്പാറയിൽ നിന്നും
തിരുവനന്തപുരത്തേക്ക് ആ നീല സസ്യത്തെ കൊണ്ടുവരാൻ ധൈര്യം കാണിച്ച , നിത്യ ഹരിത കാമുകനായ യുവാവ് ഇവിടെ എവിടയോ , കാലവും പ്രായവും തൊടാതെ റിയൽ എസ്റ്റേറ്റ് മൊണാർക് ആയി വാഴുന്നുണ്ട് ..

ഓണത്തിന് കൂട്ടുകാരെല്ലാം വീട് പിടിച്ചപ്പോ ഓൺ കാൾ തലയിൽ വീണു ഭ്രാന്തായി റൂമിൽ  ഇരിക്കേണ്ടി വന്ന  ദുഃഖം മറക്കാൻ ടെറസിനു മുകളിലേക്ക് പോകുന്ന പടിക്കെട്ടിൽ കൂട്ടിയിട്ട പഴയ ഫയലുകൾക്കും രസീത് ബുക്കുകൾക്കും തീയിട്ടു സന്തോഷിക്കാൻ ഐഡിയ തന്ന ചെമ്പകപ്പാറക്കാരാ ,  നിനക്ക് നൂറു നന്ദി . തീപ്പെട്ടി എടുക്കാൻ ഞാൻ പോയ പുറകെ റോസാപ്പൂവിനോപ്പം കടന്നു കളഞ്ഞതിനു , എനിക്ക് വീണ്ടു വിചാരം ഉണ്ടാക്കിയതിന് ..., കാത് ലാബിലെ നിൻറെ കണക്കെടുപ്പിലെ തെറ്റുകൾ ഞാൻ കണ്ടു പിടിച്ചതിൻറെ പ്രതികാരം ആയിരുന്നു ആ ഐഡിയ എന്ന് ഞാൻ മുന്നേ ഓർക്കേണ്ടതായിരുന്നു ...

ഒരു പത്തു മിനിറ്റു വെറുതെ കിട്ടിയാൽ  ഒരു മലതന്നെ മറിച്ചു കളയാം എന്ന കോൺഫിഡൻസ് ഉള്ള കണ്ണപ്പനെയും , സാദാ കഞ്ചാവടിച്ച ഭാവത്തിൽ നടക്കുന്ന അതി ബുദ്ധിമാനായ ദാസപ്പനെയും പുറത്താരും വേണ്ടപോലെ അറിഞ്ഞിട്ടോ ആദരിച്ചിട്ടോ ഉണ്ടെന്നു തോന്നുന്നില്ല ..

മലബാറിൽ നിന്ന് വന്നു തിരുവന്തപുരംകാർക്കു മരച്ചീനിയുടെ പര്യായ പദങ്ങളെപ്പറ്റി ക്ലാസ് എടുത്തു അമ്പരപ്പിച്ച അച്ചായാ ,  പിന്നിന്നു വരെ അതോർത്തു ചിരിക്കാതെ ഞാൻ ഒരു കഷ്ണം കപ്പ പോലും കഴിച്ചു തീർത്തിട്ടില്ല ..

ലിബ്രയുടെ ഹാളിൽ  മധുചഷകങ്ങളെ വീണ്ടും നിറക്കാൻ ആവതില്ലാത്തവർക്കു , സിംഗപ്പൂരിൽ നിന്നും ലണ്ടനിൽ നിന്നും  അറുപത്തി ഒൻപതാം നമ്പർ വാറ്റും , കറുപ്പും വെളുപ്പും നായ്ക്കളെയും കൊണ്ട് വന്നു സമ്മാനിചു മനസ്സും , ഗ്ലാസും  നിറച്ച സുരേഷിനെയും (AGFA പ്രോഡക്റ്റ് മാനേജർ ) ,ഡോ : സുർജിത്തിനെയും മറക്കുന്നതെങ്ങിനെ ?

എത്ര വലിയ ആൾക്കൂട്ടത്തിനിടയിൽ നിന്നും തികഞ്ഞ വൈദഗ്ധ്യത്തോടെ  , കള്ളക്കണ്ണെറിഞ്ഞുള്ള പ്രത്യേക നോട്ടത്താൽ ഒരു  ഹൃദയം കൊളുത്തി വലിച്ച ,  രക്തദാഹിയായ പെൺകുട്ടീ , ആയിരക്കണക്കിന്  മൈലുകൾക്കകലെ എവിടെയോ ഒരിടത്തു  ,  ജാക്ക് ഡാനിയലിനൊപ്പം  ഇരുന്നു  നിന്നെ ഇപ്പോഴും  ചിലർ ഓർക്കുന്നുണ്ട് ....

ലോകമെമ്പാടും അംഗങ്ങൾ ഉള്ള "  I  HATE YAHOO MAIL " എന്ന പ്രസ്ഥാനം തുടങ്ങിയത് ശ്രീ ചിത്രയിലെ ഒരു ഹോസ്റ്റൽ മുറിയിൽ ആയിരുന്നു എന്നത് ഒരു പക്ഷെ അധികം ആർക്കും അറിവുണ്ടാവില്ല . പ്രണയാഭ്യര്ഥനയുമായി ഒരു പെൺകുട്ടിക്ക് അയച്ച ഇ മെയിൽ അവൾ ഒഴികെ ശ്രീ ചിത്രയിൽ  കമ്പ്യൂട്ടർ തുറന്ന മറ്റെല്ലാവർക്കും കാണാൻ പറ്റിയതിൽ മനം നൊന്തു ഒരു തൃശൂർക്കാരൻ യുവാവ്  പ്രതികാര ദാഹിയായി തുടങ്ങി വെച്ച ആ മൂവ്‌മെൻറ് , ലോകമെമ്പാടും ഉള്ള യാഹൂ മെയിൽ ഉപഭോക്താക്കളെ  , ജി - മെയിലിൽ എത്തിക്കാൻ തുടക്കം കുറിച്ചതാണ് .  ഇന്ന് ലോകമെമ്പാടും ഉള്ള കോടിക്കണക്കിനു  ജി മെയിൽ ഉപഭോക്താക്കൾ , ഈ മാസ്സ് മൂവ് മെന്റിന് ശേഷം ഉണ്ടായതാണെന്ന് പറയേണ്ടതില്ലല്ലോ ....

പഠനത്തിനും , ട്രൈനിങ്ങിനും ഒപ്പം ഒരു സ്ഥിര ജോലിക്കാരൻ ചെയ്യണ്ടതുപോലെ തന്നെ ജോലികൾ ചെയ്യാൻ നിയോഗിക്കപെട്ട കൂട്ടത്തിൽ പൊതുവായ ഒത്തുകൂടലുകൾ കുറവായിരുന്നു എന്ന് പറയാം.  ഒഴിവുദിനങ്ങളിൽ സന്ധ്യ മയങ്ങിയാൽ വാട്ടർ ടാങ്കിനു മുകളിൽ കൂടിയിരുന്ന ചിലരെങ്കിലും അപൂർവ പ്രതിഭകൾ ആയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ , ലേഡീസ് ഹോസ്റ്റലിലെ ജാലകങ്ങളിൽ വീണ നിഴലുകളുടെ പ്രത്യേകതയിൽ നിന്നും , അഴക്അളവുകളിൽ നിന്നും ആളെ തിരിച്ചറിയാനും മാത്രം നിരീക്ഷണ വൈഭവം ഉള്ള മിടുക്കന്മാർ .

പ്രഭാകരൻ ചേട്ടൻ  നടത്തുന്ന ക്യാന്റീനിലെ പൊതുവായ ഭക്ഷണ സമയത്തെ  ഒഴിച്ച് നിർത്തിയാൽ മറ്റു ഒത്തുകൂടലുകളിൽ നിന്നും മനഃപൂർവം ഒഴിഞ്ഞു നിന്നവർ എന്ന ചീത്തപ്പേര് റേഡിയോളജി ക്കാർക്ക് ഉണ്ടെന്നു എന്നത് പരമ സത്യം . അത് വാഷിംഗും, സ്കാനിങ്ങും , പ്രസെന്റേഷനും മാത്രം ആയിരുന്നില്ല , ഇന്റർകോമിൽ പ്രണയപുഷ്പങ്ങളുടെ വിത്തെറിയാൻ അക്ഷമരായി ക്യൂ നിൽക്കുന്നവരെക്കാൾ ഒരു പടി കൂടി കടന്നു , അതിന്റെ ജൈവപരമായ പ്രയോഗികതയെ പറ്റി പഠിക്കാൻ സമയം കണ്ടെത്തിയവർ ആയിരുന്നു അവർ എന്ന് ഈ വൈകിയ വേളയിൽ എങ്കിലും നിങ്ങൾ മനസിലാക്കണം  . സുഗന്ധ വാഹിനിയായ മൈസൂർ മല്ലികകൾ പൂത്തുലഞ്ഞ ആ കാലം കഴിഞ്ഞിട്ടു അധികം നാളുകൾ ആയിട്ടില്ല ,ആ സുഗന്ധം നുകഞ്ഞവർ ഒക്കെ മധ്യവയസ് പോലും കാണാത്ത യുവാക്കൾ ആയി ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിക്കുന്നുണ്ട് . ചിലരൊക്കെ ശ്രീ ചിത്രയിലും , ഗതകാല സ്മരണകൾ അയവിറക്കി നടക്കുന്നുണ്ട് എന്നത് പരമമായ സത്യം മാത്രം .

എഴുതി നിറക്കാൻ ഓർമ്മകൾ ഇല്ലാത്തതുകൊണ്ടല്ല , അപരന്റെ തലച്ചോറിൽ അവ ഉണ്ടാക്കാൻ ഇടയുള്ള അസൂയയെ വെറുക്കുന്നത് കൊണ്ട്  മാത്രം ആണ് ഇത് ഇവിടെ നിർത്തുന്നത് , ആ ഓർമ്മകൾ ഞങ്ങളുടേത് മാത്രം ആയിരിക്കണം എന്ന സ്വാർത്ഥത കൊണ്ട് ... .

 ഒരു നൂറു സുദൃഡമായ സുഹൃത് - വ്യക്തി ബന്ധങ്ങൾ തന്നതിനൊപ്പം , ഹൃദയത്തോട് ചേർത്തുവെച്ച ഓർമ്മകളെയും ,  വ്യക്തികളെയും ആണ് ആ രമണീയമായ കാലം ജീവിതത്തിനു നൽകിയത്  , അവർക്കിടയിൽ നിന്നും തിടുക്കത്തിൽ മാറിനടന്ന സീൻസിനെ പ്രത്യേകം ഓർമിക്കുന്നു .

ശ്രീചിത്ര ഒരു വികാരമാണ് എന്നൊന്നും പറയാനില്ല , പക്ഷെ ഒന്നര പതിറ്റാണ്ടിനിപ്പുറത്തും ശ്രീചിത്രക്കാരുടെ സുഹൃത് സദസ്സുകളിൽ എത്ര പറഞ്ഞാലും മതിവരാത്ത സ്ഥിരം  കഥകൾ , ഞങ്ങളുടെ ഒക്കെ നല്ലപാതികളെ അടക്കം പലരെയും  വെറുപ്പിക്കുന്നുണ്ട്  , അസൂയപ്പെടുത്തുന്നുണ്ട് എന്നത്  കൊണ്ട് മാത്രം അനല്പമായ സന്തോഷത്തോടെ പറയുന്നു  " അതിസുന്ദരം , ഒരു ശ്രീചിത്ര കാലം "

p.s : ഇത് വായിച്ച ചിലർക്കെങ്കിലും ദേഷ്യമോ , ഇഷ്ടക്കേടോ  തോന്നാം എന്ന് ഞാൻ മനസിലാക്കുന്നു . അവരോടൊക്കെ ശ്രീ , മത്തായിയുടെ നിർദേശം ഓർമിക്കാൻ  താത്പര്യപ്പെടുന്നു ...
: Picture Courtesy:  Sanoj Varghese